കൊച്ചി: ചാനൽചർച്ചയ്ക്കിടെ മതവിദ്വേഷം വളർത്തുന്നതരത്തിൽ പരാമർശം നടത്തിയെന്ന കേസിൽ പി.സി. ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വിദ്വേഷപരാമർശങ്ങൾ ആവർത്തിക്കുന്ന ജോർജിന് ജാമ്യം നൽകാനാകില്ലെന്ന് പറഞ്ഞുകൊണ്ടാണ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. പരാമർശത്തിൽ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുന്നുവെന്ന് നിരീക്ഷിച്ച് കോട്ടയം ജില്ലാ സെഷൻസ് കോടതി നേരത്തെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.

To advertise here,

ഇന്ത്യയിലെ മുസ്‍ലിങ്ങള്‍ മുഴുവൻ വർഗീയവാദികളാണെന്നും അവർ പാകിസ്താനിലേക്ക് പോകണമെന്നുമാണ് ജനുവരി ആറിനുനടന്ന ചാനൽ ചർച്ചയിൽ പി.സി. ജോർജ് പറഞ്ഞത്. ഈരാറ്റുപേട്ടയിൽ മുസ്‍ലിം വർഗീയത ഉണ്ടാക്കിയാണ് തന്നെ തോൽപ്പിച്ചതെന്നും അദ്ദേഹം ചർച്ചയിൽ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഈരാറ്റുപേട്ട മുനിസിപ്പൽ യൂത്ത് ലീ​ഗ് കമ്മിറ്റിയുൾപ്പെടെ വിവിധ സംഘടനകൾ പരാതി നൽകിയിരുന്നു.

തുടർന്ന് പി.സി. ജോര്‍ജിനെതിരേ ജാമ്യമില്ലാവകുപ്പുകള്‍ പ്രകാരം ഈരാറ്റുപേട്ട പോലീസ് കേസെടുത്തിരുന്നു. എന്നാല്‍, അറസ്റ്റ് വൈകുന്നതില്‍ വ്യാപക പ്രതിഷേധമുയരുകയും ചെയ്തു. ഇതിനിടെയാണ് പി.സി. ജോര്‍ജ് മുന്‍കൂര്‍ജാമ്യം തേടി കോടതിയെ സമീപിച്ചത്. എന്നാൽ കോട്ടയം ജില്ലാ സെഷന്‍സ് കോടതി തള്ളുകയായിരുന്നു. തുടർന്നാണ് മുൻകൂർജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും വിദ്വേഷ പ്രസ്താവനയിൽ പി.സി. ജോർജ് മാപ്പുപറഞ്ഞതാണെന്നും ഷോൺ ജോർജ് നേരത്തേ പറഞ്ഞിരുന്നു.