പാലക്കാട്: പാലക്കാട്ടും സ്ട്രോങ് റൂം വിവാദം. വിക്ടോറിയ കോളേജിലെ സ്ട്രോങ് റൂം തുറക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനമാണ് വിവാദമാകുന്നത്. നെന്മാറ നിയോജക മണ്ഡലത്തിന്റെ സ്ട്രോങ് റൂം ആണ് തുറക്കുക. പ്രിസൈഡിങ് ഓഫീസർ മറന്നുവെച്ച ഡയറി തിരികെ എടുക്കാനാണ് സ്ട്രോങ് തുറക്കുന്നതെന്നാണ് വിവരം.

To advertise here,

‘മെറ്റീരിയൽ റൂം ആണ് തുറക്കുന്നതെന്നും സീൽ ചെയ്ത മുറിയല്ലെന്നും പാലക്കാട് കളക്ടർ എം.എസ്. മാധവിക്കുട്ടി പറഞ്ഞു. സ്വാഭാവികമായ നടപടിയാണെന്നും കളക്ടർ പറഞ്ഞു.  

സ്ട്രോങ് റൂം തുറക്കുന്നതിനെതിരേ യുഡിഎഫ് രംഗത്തെത്തിയിട്ടുണ്ട്. സ്ട്രോങ് റൂം തുറക്കാനുള്ള നടപടിയിൽ അസ്വാഭാവികതയുണ്ടെന്ന് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ പറഞ്ഞു. ഓടിപ്പോയി തുറക്കേണ്ട ഒന്നല്ല സ്ട്രോങ് റൂം. എന്താണ് തുറക്കേണ്ട കാര്യം? കോഴിക്കോടും ഇതു തന്നെയാണ് പറഞ്ഞത്. കേരളത്തിൽ മുഴുവനും ഇങ്ങനെ തന്നെയാണോ? എല്ലാ റിട്ടേണിങ് ഓഫീസർമാരും ഇതുപോലെ എന്തെങ്കിലും കാര്യങ്ങളും മറന്നു വെച്ചിട്ടുണ്ടോ?’ ഇതിൽ സംശയമുണ്ടെന്നും തങ്കപ്പൻ പറഞ്ഞു.

കോഴിക്കോട് വെള്ളിമാടുകുന്ന് ജെ.ഡി.ടി. ഇസ്‌ലാം സ്‌കൂളിൽ വോട്ടിങ്‌യന്ത്രങ്ങൾ സൂക്ഷിച്ച കേന്ദ്രത്തിലെ മുറി തുറന്നതിനേച്ചൊല്ലി വൻ വിവാദം ഉടലെടുത്തിരുന്നു. വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്‌ട്രോങ് റൂമിന് തൊട്ടടുത്തുള്ള സ്റ്റോർ റൂമാണ് തിങ്കളാഴ്ച രാവിലെ പേരാമ്പ്ര നിയോജകമണ്ഡലത്തിലെ റിട്ടേണിങ് ഓഫീസറുടെ (ആർ.ഒ.) നേതൃത്വത്തിൽ ഉദ്യോഗസ്ഥർ തുറന്നത്.

കൊയിലാണ്ടി, കുന്ദമംഗലം, കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത്, പേരാമ്പ്ര, ബാലുശ്ശേരി നിയോജകമണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങളാണ് ഈ കേന്ദ്രത്തിലുള്ളത്. ഈ മണ്ഡലങ്ങളിലെ യു.ഡി.എഫ്. സ്ഥാനാർഥികൾ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ കേൽക്കർ, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർകൂടിയായ കളക്ടർ സ്നേഹിൽകുമാർ സിങ് എന്നിവർക്ക് പരാതിനൽകി. തിരഞ്ഞെടുപ്പ് ജോലികളിൽനിന്ന് റിട്ടേണിങ് ഓഫീസറെ മാറ്റിനിർത്തണമെന്നും ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് കളക്ടറോട് സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് തേടിയിട്ടുണ്ട്.

ജെ.ഡി.ടി. സ്കൂളിലെ പ്രധാന കവാടത്തിന് സമീപം എല്ലാ സ്‌ട്രോങ് റൂമുകളും കാണാനായി ‘പബ്ലിക് വ്യൂയിങ് സെന്റർ’ സ്ഥാപിച്ചിരുന്നു. സ്േട്രാങ് റൂം നിരീക്ഷണത്തിനായി ഇവിടെയുണ്ടായിരുന്ന യു.ഡി.എഫ്. പ്രവർത്തകരാണ് ഉദ്യോഗസ്ഥർ മുറിതുറക്കുന്നത് ആദ്യം സ്‌ക്രീനിൽ കണ്ടത്.