പാലക്കാട്: ലൈംഗികാതിക്രമ പരാതി നേരിടുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാന്‍ ഊര്‍ജിത ശ്രമങ്ങളുമായി പോലീസ്. മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത് അറസ്റ്റിന് തടസമല്ലെന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്. എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. രാഹുലിനെ ഉടന്‍ അറസ്റ്റ് ചെയ്യാനാണ് എഡിജിപിയുടെ നിര്‍ദേശം.

To advertise here,

രാഹുലിനായി സംസ്ഥാന വ്യാപക പരിശോധനയിലാണ് പോലീസ്. രാഹുലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പോലീസ് നിരീക്ഷണത്തിലുമാണ്. അതേസമയം രാഹുല്‍ കോയമ്പത്തൂരില്‍ ഒളിച്ചുകഴിയുന്നതായുള്ള സംശയത്തെ തുടര്‍ന്ന് പോലീസിന്റെ ഒരു സംഘം തമിഴ്‌നാട് കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.

ഇതുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് വിവരങ്ങളെല്ലാം അന്വേണ സംഘം ശേഖരിച്ചിട്ടുണ്ട്. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് വ്യാപകമായി പരിശോധന നടത്തുകയാണ് പോലീസ്. ലൈംഗികാതിക്രമ പരാതി അന്വേഷിക്കുന്ന തിരുവനന്തപുരത്തുള്ള പോലീസ് സംഘം പാലക്കാട്ടെത്തി രാഹുല്‍ താമസിച്ചിരുന്ന കുന്നത്തൂര്‍മേടിലുള്ള ഫ്‌ലാറ്റിലെത്തി തെളിവെടുത്തു.

അതേസമയം എംഎല്‍എയ്‌ക്കെതിരേ പരാതി നല്‍കിയ യുവതിയുടെ മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. രണ്ടുതവണ വീര്യം കൂടിയ ഗര്‍ഭച്ഛിദ്ര മരുന്ന് നല്‍കി. അശാസ്ത്രീയമായാണ് ഗര്‍ഭച്ഛിദ്രം നടന്നത്. രക്തസ്രാവത്തെത്തുടര്‍ന്ന് ആരോഗ്യനില മോശമായി. ഇതേത്തുടര്‍ന്ന് രണ്ട് ആശുപത്രികളില്‍ ചികിത്സ തേടിയതായും യുവതി മൊഴിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം മൊഴി രേഖപ്പെടുത്തിയ ഘട്ടത്തിലാണ് യുവതി ഇക്കാര്യങ്ങള്‍ അന്വേഷണ സംഘത്തിന് മുമ്പാകെ പറഞ്ഞത്. ഗര്‍ഭച്ഛിദ്രത്തിന് രണ്ടുതവണ മരുന്ന് കഴിച്ചു. രക്തസ്രാവം ഉണ്ടായി. ഡോക്ടറുടെ കുറിപ്പടികളൊന്നും തന്നെ ഇല്ലാതെയാണ് മരുന്ന് എത്തിച്ചു നല്‍കിയതും കഴിച്ചതും. രണ്ട് മാസത്തിനു ശേഷമാണ് ഗര്‍ഭച്ഛിദ്രം നടത്തിയതെന്നും മൊഴിയില്‍ പറയുന്നുണ്ട്.