കോഴിക്കോട്: പാലാ ബിഷപ്പ് നടത്തിയ നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവന പിന്‍വലിക്കണമെന്ന് കോഴിക്കോട് ചേര്‍ന്ന മുസ്ലീം മത സംഘടനകളുടെ യോഗം ആവശ്യപ്പെട്ടു. കേരളത്തിന്റെ മതസൗഹാര്‍ദം നഷ്ടപ്പെടുത്തുന്ന ഒരു പ്രസ്താവനയും ശരിയല്ല. ഇത്തരം സംഭവങ്ങളുണ്ടാവുമ്പോള്‍ സര്‍ക്കാര്‍ നോക്കിനില്‍ക്കാന്‍ പാടില്ല. ശക്തമായ നടപടികളും ഇടപെടലും ഉണ്ടാവണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ യോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

To advertise here,

സര്‍ക്കാര്‍ വിഷയത്തില്‍ സര്‍വ കക്ഷിയോഗം വിളിക്കാന്‍ തയ്യാറായത് സ്വാഗതാര്‍ഹമാണ്. വിവാദ പ്രസ്താവന നടത്തിയിട്ടും വളരെ പക്വതയോടെയാണ് മുസ്ലീം സംഘടനകള്‍ വിഷയത്തില്‍ പ്രതികരിച്ചതെന്ന് യോഗത്തിന് ശേഷം ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഇത് ഏറെ സ്വാഗതാര്‍ഹമാണ്. എന്നാല്‍ സര്‍ക്കാരിന്റെ നിസ്സംഗതയില്‍ ശക്തമായ പ്രതിഷേധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമസ്ത, കെ.എന്‍.എം, ജമാഅത്തെ ഇസ്ലാമി, ജംഇയ്യത്തുല്‍ ഉലമ, എം.എസ്.എസ്, എം.ഇ.എസ്., തുടങ്ങിയ സംഘടനകളാണ് യോഗത്തില്‍ പങ്കെടുത്തത്.  എ.പി സുന്നി വിഭാഗം യോഗത്തില്‍ നിന്ന് വിട്ടുനിന്നു.