തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളില്‍ കണക്കെടുപ്പിന് തുറക്കാന്‍ ബാക്കിയുള്ളത് ഭരതക്കോണ്‍ നിലവറ എന്നറിയപ്പെടുന്ന ബി നിലവറയാണ്. എ എന്നു വിളിക്കുന്ന ശ്രീഭണ്ഡാര നിലവറപോലെ നൂറ്റാണ്ടുകളായുള്ള ക്ഷേത്രസ്വത്തുക്കള്‍ സൂക്ഷിച്ചിരുന്ന അറയാണിത്. ശ്രീപദ്മനാഭസ്വാമി പ്രതിഷ്ഠയുടെ ശിരോഭാഗത്താണ് ഈ രണ്ട് നിലവറകളുമുള്ളത്.

To advertise here,

ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം 2011-ല്‍ നടത്തിയ ആദ്യ കണക്കെടുപ്പിന്റെ മൂന്നാം ദിവസം ഈ അറ തുറക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. മൂന്ന് വാതിലുകള്‍ കഴിഞ്ഞുള്ള ഉരുക്കുവാതില്‍ തുറക്കാനാവാത്തതിനെ തുടര്‍ന്ന് നിര്‍ത്തിവെയ്ക്കുകയായിരുന്നു. തുടര്‍ന്ന് സുപ്രീം കോടതി നിയോഗിച്ച വിദഗ്ദ്ധസമിതി ഈ നിലവറയുടെ പൂട്ട് പൊളിച്ച് അകത്ത് കയറാനുള്ള ആലോചന നടത്തിയെങ്കിലും അതും ഉപേക്ഷിച്ചു. പിന്നീട് ഇത് തുറക്കുന്നത് കോടതി തടയുകയും ചെയ്തു.

ബി നിലവറയുടെ മൂന്നാമത്തെ വാതില്‍ തുറന്നപ്പോള്‍ വെള്ളിക്കട്ടികള്‍ നിരത്തിവെച്ച നിലയില്‍ കണ്ടിരുന്നു. ബ്രഹ്‌മകലശമടക്കമുള്ള ആചാരങ്ങള്‍ക്കുപയോഗിക്കുന്ന വെള്ളിവിളക്കുകളും വെള്ളിക്കുടങ്ങളും ഉണ്ടായിരുന്നു.

ഉരുക്കു വാതില്‍ തുറന്നാല്‍ താഴേക്ക് ഇറങ്ങാന്‍ പടികളുള്ളതായും താഴെനിന്നുള്ള ഇടനാഴിക്ക് ഇരുവശത്തുമുള്ള അറകളിലാണ് കൂടുതല്‍ ശേഖരം സൂക്ഷിച്ചിരിക്കുന്നതെന്നുമാണ് കരുതുന്നത്. എ നിലവറ തുറന്നപ്പോഴും സമാന രീതിയായിരുന്നു കണ്ടിരുന്നത്.

സ്വര്‍ണംപോലെ തന്നെ ലക്ഷക്കണക്കിന് വെള്ളി നാണയങ്ങള്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ സൂക്ഷിപ്പുകളിലുണ്ട്. വെള്ളിമണികള്‍, വിഗ്രഹങ്ങള്‍, ആഭരണങ്ങള്‍ എന്നിവയുടെ കിലോക്കണക്കിന് ശേഖരവും കണക്കുകളില്‍ പറയുന്നുണ്ട്. ഇതൊന്നും എ നിലവറയിലുണ്ടായിരുന്നില്ല.

ക്ഷേത്രവളപ്പിലെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കൊടിമരത്തില്‍ വെള്ളി പൂശാനായി ഭരതക്കോണ്‍ നിലവറയില്‍നിന്ന് വെള്ളിക്കട്ടികള്‍ എടുത്തതായി പഴമക്കാര്‍ പറയുന്നുണ്ട്. അതേസമയം ഏഴ് തവണ മുന്‍പ് ബി നിലവറ തുറന്നിട്ടുള്ളതായി സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്‌മണ്യത്തിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് തിരുവിതാംകൂര്‍ രാജകുടുംബം തള്ളിക്കളഞ്ഞിരുന്നു. ആദ്യഅറ മാത്രമാണ് തുറന്നതെന്നാണ് രാജകുടുംബം ചൂണ്ടിക്കാട്ടുന്നത്.

ഒന്നര ലക്ഷം കോടിയോളം വിലവരുന്ന ക്ഷേത്രത്തിലെ അമൂല്യമായ സമ്പത്തില്‍ ഭൂരിഭാഗവും കണ്ടെത്തിയത് എ യില്‍ നിന്നാണ്. കുലശേഖരപ്പെരുമാള്‍ കിരീടം, കോടികള്‍ വിലമതിക്കുന്ന രത്‌നങ്ങള്‍ പതിച്ച തങ്കവിഗ്രഹങ്ങള്‍, സ്വര്‍ണനാണയങ്ങള്‍, മരതകം, വജ്രം തുടങ്ങിയവ പതിച്ച ശരപ്പൊളി മാലകള്‍, അമൂല്യ രത്‌നങ്ങള്‍ ഉള്‍പ്പെടെ വന്‍ശേഖരമാണ് ഇതിനകത്തുണ്ടായിരുന്നത്.