കോഴിക്കോട്: ഇ.ഡിയുടേത് നല്ല സ്‌ക്ട്രിപ്റ്റാണെന്നും ഇത് എഴുതിയവർക്ക് തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌ക്കാരം കൊടുക്കണമെന്നും സിപിഎം നേതാവ് പി.എ മുഹമ്മദ് റിയാസ്. മൊഴി എന്ന് പറഞ്ഞ് ഇ.ഡി വിവരങ്ങൾ ചോർത്തിക്കൊടുക്കുന്നത് വ്യക്തിപരമായി മോശമാക്കാനാണ്. അതിലൊന്നും പേടിച്ച് ഒരടി പിന്നോട്ട് പോവില്ലെന്നും റിയാസ് കോഴിക്കോട് പറഞ്ഞു.

To advertise here,

തന്നെ വ്യക്തിപരമായി മോശമാക്കാനുള്ള ശ്രമമാണ് നടന്നിട്ടുള്ളത്. ഒരു ഡയറി കിട്ടിയെന്നും അതിനെ പ്രധാനപ്പെട്ട തെളിവുകൾ എന്നുമാണ് ഇ.ഡി പറയുന്നത്. പ്രധാനപ്പെട്ട തെളിവുകളാണെങ്കിൽ അത് പുറത്ത് വിടുമോ. അതിന് ഇന്നത്തെ ദിവസം തിരഞ്ഞെടുത്തത് മനുപൂർവമാണ്. ഇന്ന് വിശാല സംസ്ഥാനകമ്മിറ്റിയുടെ അവസാന ദിവസവും ലക്ഷങ്ങൾ പങ്കെടുക്കുന്ന റാലിയുമൊക്കെ നടക്കാനിരിക്കുകയാണ്. ഇത് അറിഞ്ഞുകൊണ്ടാണ് പലതും തെളിവുകൾ എന്ന് പറഞ്ഞ് പുറത്തേക്ക് വിടുന്നതെന്നും റിയാസ് അറിയിച്ചു.

വീണയ്ക്ക് ഹവാലയുമായി ബന്ധമുണ്ട് എന്നാണ് വ്യാപക പ്രചരണം. ഹവാല ഇടപാടുകൾ ഉണ്ട് എന്നത് ചോദ്യം ചെയ്യലിൽ വീണ സമ്മതിച്ചുവെന്നാണ് ഇ.ഡി പറയുന്നത്. ഇത് ശുദ്ധ അസംബന്ധമാണ്. ഭാവിയിലെ ബിസിനസ് പദ്ധതിയുമായി ബന്ധപ്പെട്ട കണക്കുകളാണ് ഹവാല ഇടപാട് എന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്നത്. അത് എന്താണെന്ന് വീണ ഇ.ഡിയോട് വിശദീകരിച്ചിട്ടുണ്ട്. ഹവാല പണമാണെന്നത് വീണ സമ്മതിച്ചുവെന്നത് തെറ്റായ കാര്യാണ്. 

മൂന്ന് തവണ വീണയെ ചോദ്യം ചെയ്തു. വീട്ടിലെത്തി ചോദ്യം ചെയ്തു. ഇഡി ഓഫീസിൽ നിന്ന് ചോദ്യം ചെയ്തു. മൂന്നാമതും ചോദ്യം ചെയ്തു. ഇതിൽ ഒരു ചോദ്യം പോലു ഹവാല സംബന്ധിച്ച് ചോദിച്ചില്ലെന്നും റിയാസ് ചൂണ്ടിക്കാട്ടി.

വികസനപ്രവർത്തനങ്ങൾ പങ്കുവെയ്ക്കാനായി രൂപീകരിച്ച നമ്മുടെ ബേപ്പൂർ എന്ന ഗ്രൂപ്പ് ഹവാല ഇടപാടിനുള്ള ഗ്രൂപ്പാണെന്നുള്ള പ്രചാരണങ്ങൾ നടക്കുന്നുണ്ട്. നാട്ടുകാരും മാധ്യമപ്രവർത്തകരുമെല്ലാമുള്ള ഒരു ഗ്രൂപ്പാണത്. അതിൽ എന്താണുള്ളതെന്ന് ഗ്രൂപ്പ് പരിശോധിച്ചാൽ തന്നെ മനസ്സിലാവും. 

എനിക്ക് പറയാനുള്ളത് ഇ.ഡിയുടേത് നല്ല സ്‌ക്രിപ്റ്റാണ് എന്നാണ്. അത് എഴുതിക്കൊടുത്തവർക്ക് ദേശീയ തലത്തിൽ തിരക്കഥയ്ക്കുള്ള ഏറ്റവും നല്ല പുരസ്‌ക്കാരം കൊടുക്കണം. മഞ്ഞയില വീഴുമ്പോൾ പച്ചില ചിരിക്കേണ്ടെന്നും റിയാസ് പറഞ്ഞു.