തിരുവനന്തപുരം: സി.എം.ആർ.എൽ പണമിടപാട് കേസിൽ രാഷ്ട്രീയ പകപോക്കലാണെന്ന സിപിഎമ്മിന്റെയും പിണറായി വിജയന്റെയും വാദങ്ങൾ തള്ളുന്നതാണ് പുറത്തുവരുന്ന പുതിയ തെളിവുകളെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. 2024 കാലഘട്ടത്തിൽ ടി. വീണയ്ക്ക് പ്രത്യേകിച്ച് വരുമാനമൊന്നും ഇല്ലാതിരുന്ന സാഹചര്യത്തിൽ, മന്ത്രിയുടെ ഭാര്യ എന്ന നിലയിൽ അവർക്കുണ്ടായ വരുമാനം മന്ത്രിയുടെ അനധികൃത സ്വത്ത് സമ്പാദനമാണെന്നും അതിനാൽ മന്ത്രി മുഹമ്മദ് റിയാസ് ഈ കേസിൽ പ്രതിയാകുമെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

മന്ത്രിയായിരുന്ന സമയത്ത് പി. എ. മുഹമ്മദ് റിയാസ് നടത്തിയിട്ടുള്ള അഴിമതികളെക്കുറിച്ചും തിരിമറികളെക്കുറിച്ചും പുതിയ അന്വേഷണം വേണമെന്ന് ഷോൺ ജോർജ് ആവശ്യപ്പെട്ടു. കഴിഞ്ഞ 10 മുതൽ 15 വരെ വർഷങ്ങൾക്കിടയിൽ നടന്നിട്ടുള്ള വിദേശ പണമിടപാടുകൾ സി.എം.ആർ.എല്ലിൽ മാത്രം ഒതുങ്ങുന്നതല്ല. എസ്.എൻ.സി ലാവ്ലിൻ, പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് തുടങ്ങിയ കമ്പനികളിൽ നിന്നും പണം ദുബായ് ആസ്ഥാനമായുള്ള അക്കൗണ്ടുകളിൽ എത്തിയിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. അതിനാൽ കഴിഞ്ഞ 10-15 വർഷത്തിനിടയിൽ സംസ്ഥാന സർക്കാർ ഒപ്പിട്ടിട്ടുള്ള ഏത് കരാറിന് പിന്നിലെയും ഇവരുടെ പങ്കിനെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

റെയ്ഡിൽ പരിശോധിച്ച രേഖകൾ പ്രകാരം ഒരു വർഷം മാത്രം 85 ലക്ഷം രൂപ വിദേശത്തേക്ക് കടത്തിയതായി ഡയറിയിൽ എഴുതിയിട്ടുണ്ടെന്നും ഡയറിയിൽ എഴുതാത്ത തുകകൾ വേറെയുമുണ്ടെന്നും ഷോൺ ജോർജ് ആരോപിച്ചു. വീണയെ രണ്ടുതവണ ചോദ്യം ചെയ്തപ്പോഴും മൗനം പാലിച്ച മുഹമ്മദ് റിയാസ്, തന്റെ സുഹൃത്തുക്കളുടെ പേരുകൾ പുറത്തുവന്നപ്പോൾ പെട്ടെന്ന് പ്രതികരണവുമായി രംഗത്തുവന്നത് കേസിന്റെ ഗൗരവം വ്യക്തമാക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.