പാലക്കാട്: നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പുറത്താക്കിയ പി. സരിന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകും. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് സരിന്റെ പേര് ഐകകണ്‌ഠ്യേന പാസാക്കി. സരിന്‍ മത്സരിച്ചാല്‍ കോണ്‍ഗ്രസ് വോട്ടുകള്‍ വരെ ചോര്‍ത്താന്‍ കഴിയുമെന്ന വിലയിരുത്തലും സെക്രട്ടേറിയറ്റിലുണ്ടായി. ജില്ലാ കമ്മറ്റിയിലും അവതരിപ്പിച്ച ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം. പാര്‍ട്ടി ചിഹ്നമില്ലാതെ ഇടത് സ്വതതന്ത്രനായാകും മത്സരിക്കുക.

To advertise here,

പാലക്കാട് ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടുന്ന സകല ഡീലും ഉറപ്പിച്ച് വച്ചിരിക്കുന്നവരോടുള്ള മറുപടിയാണ് തന്റെ സ്ഥാനാര്‍ഥിത്വമെന്ന് സരിന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. "ഇടത് സ്ഥാനാര്‍ഥിയാകാനുള്ള ലക്ഷ്യം വിദൂരതയില്‍ പോലുമില്ലായിരുന്നു. രാഷ്ട്രീയ സാഹചര്യങ്ങള്‍ അതിലേക്ക് നയിച്ചതാണ്. മൂന്നാം സ്ഥാനത്ത് നിന്ന് എല്‍.ഡി.എഫിനെ ഒന്നാം സ്ഥാനത്തെത്തിക്കും. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ അധഃപതനത്തെ അടയാളപ്പെടുത്തുന്ന തിരഞ്ഞെടുപ്പായിരിക്കും ഇത്. അധികാരമാണ് രാഷ്ട്രീയമെന്ന് കരുതുന്നവര്‍ക്കുള്ള മറുപടിയായിരിക്കുമിത്.

ബി.ജെ.പി പാലക്കാട് ജയിക്കുമോ എന്ന് ആശങ്കപ്പെടുന്നവര്‍ക്കുള്ള സമാശ്വാസ ജയമായിരിക്കും ഇത്. വ്യക്തിപരമായ ആക്രമണം സൈബര്‍ ഇടത്തിലുള്‍പ്പടെ നേരിട്ടുകൊണ്ടിരിക്കുകയാണ്". തന്റെ പഴയ ഫെയ്‌സ്ബുക്കള്‍ കുത്തിപ്പൊക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ പരിഹാസ്യരാവുകയാണെന്നും സരിന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.