തിരുവനന്തപുരം: ശശി തരൂരിനെ പ്രകീര്‍ത്തിച്ച മുതിര്‍ന്ന ബിജെപി നേതാവ് ഒ.രാജഗോപാല്‍ തന്റെ പ്രസംഗം വാര്‍ത്തയായതിന് പിന്നാലെ ഫെയ്‌സ്ബുക്കിലൂടെ നിലപാട് മാറ്റി. തിരുവനന്തപുരത്ത് തരൂരിനെ തോല്‍പ്പിക്കാനാകില്ലെന്ന് പ്രസംഗത്തില്‍ പറഞ്ഞ രാജഗോപാല്‍ പിന്നാലെ താന്‍ അത് പാലക്കാട്ടുകാരനെന്ന നിലയ്ക്ക് ആലങ്കാരികമായി പറഞ്ഞതാണെന്നും അവിടെ ബിജെപി തന്നെ വിജയിക്കുമെന്നും വ്യക്തമാക്കി.

To advertise here,

തിരുവനന്തപുരത്ത് നടന്ന എന്‍.രാമചന്ദ്രന്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് ദാന ചടങ്ങിനിടയിലായിരുന്നു ഒ.രാജഗോപാലിന്റെ വിവാദ പരാമര്‍ശങ്ങള്‍.

'തിരുവനന്തപുരത്തുകാരുടെ മനസ്സിനെ സ്വാധീനിക്കാന്‍ തരൂരിന് കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് അദ്ദേഹം വീണ്ടും വീണ്ടും തിരുവനന്തപുരത്ത് ജയിക്കുന്നത്. ഇനി അടുത്തകാലത്തൊന്നും വേറെ ആര്‍ക്കെങ്കിലും അവസരം ഉണ്ടാകുമോയെന്ന് ഞാന്‍ സംശയിക്കുകയാണ്' ചടങ്ങില്‍ രാജഗോപാല്‍ പറഞ്ഞു.

ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ഫെയ്‌സ്ബുക്കില്‍ വിശദീകരണവുമായി ഒ.രാജഗോപാല്‍ രംഗത്തെത്തി.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം...

'ഇന്ന് തിരുവനന്തപുരത്ത് നടന്ന എന്‍.രാമചന്ദ്രന്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് ദാന ചടങ്ങിനിടയില്‍ ഞാന്‍ നടത്തിയ പ്രസംഗത്തില്‍ തിരു:എം പി ശശി തരൂരിനെക്കുറിച്ച് നടത്തിയ പരാമര്‍ശം ഞാനുദ്ദേശിച്ച അര്‍ത്ഥത്തിലല്ല മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചത്.ഒന്നില്‍ കൂടുതല്‍ തവണ വിജയിച്ചയാള്‍ എന്ന അര്‍ത്ഥത്തിലാണ് ഞാന്‍ സംസാരിച്ചത്.എന്നാല്‍ മാറിയ രാഷ്ട്രീയ സാഹചര്യത്തിലും,നരേന്ദ്ര മോഡി സര്‍ക്കാരിന്റെ പ്രവര്‍ത്തന മികവിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ കഠിനാധ്വാനം ചെയ്താല്‍ തിരുവനന്തപുരത്ത് ബി ജെ പിയ്ക്ക് വിജയിയ്ക്കുവാനുള്ള സാഹചര്യം നിലവിലുണ്ട്.മാത്രവുമല്ല നിലവില്‍ ശ്രീ.തരൂരിന്റെ മണ്ഡലത്തിലെ സാന്നിദ്ധ്യവും നാമ മാത്രമാണ് എന്നത് അദ്ദേഹത്തിന്റെ സാധ്യതയെ പ്രതികൂലമായി ബാധിയ്ക്കും.ഒരു പാലക്കാട്ട് കാരനെന്ന നിലയ്ക്ക് ആലങ്കാരികമായി നടത്തിയ അഭിപ്രായ പ്രകടനം മാത്രമാണ് പ്രസ്തുത പ്രസംഗത്തിലുള്ളത്...ബിജെ പി ഇത്തവണ തിരുവനന്തപുരത്ത് വിജയിയ്ക്കും എന്നതാണ് എന്റെ വ്യക്തിപരവും, രാഷ്ട്രീയവുമായ നിലപാട്'