കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിക്കുമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജമാഅത്തെ ഇസ്ലാമി അമീർ തന്നെ മതരാഷ്ട്രവാദത്തെ തള്ളിപ്പറഞ്ഞതാണ്, പിന്നെ പിന്തുണ സ്വീകരിക്കുന്നതിൽ എന്താണ് തെറ്റെന്നും വി.ഡി. സതീശൻ ചോദിച്ചു.

To advertise here,

'മതരാഷ്ട്രവാദം ഇല്ല എന്ന് അവർ വ്യക്തമായി പറഞ്ഞതാണ്. ആ സ്ഥിതിക്ക്‌ അവരുടെ പിന്തുണ സ്വീകരിക്കുന്നതിൽ എന്താണ് തെറ്റ്? ഇത്തരം വാദങ്ങൾ അവർ കൂടെ കൊണ്ടുനടന്നിരുന്ന കാലത്ത്, ഏകദേശം നാലു പതിറ്റാണ്ട്‌ കാലത്തോളം അവർ സിപിഎമ്മിന്റെ കൂടെയായിരുന്നു എന്ന കാര്യം മറക്കരുത്. അപ്പോഴൊന്നും ആർക്കും ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല.' പ്രതിപക്ഷ നേതാവ് പറഞ്ഞു.

'സിപിഎമ്മിന്റെ കൂടെ നിൽക്കുമ്പോൾ എല്ലാവരും മതേതരവാദികളും സിപിഎം വിട്ടുകഴിഞ്ഞാൽ ഉടൻ വർഗീയവാദികളും ആകും. ആ നിലപാടിനോട് ഞങ്ങൾക്ക് യോജിപ്പില്ല. ജമാഅത്തെ ഇസ്ലാമി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഇതെല്ലാം പ്രശ്‌നമാകുന്നത്. ആ നിലപാട് ശരിയല്ല.' അദ്ദേഹം വ്യക്തമാക്കി.