കണ്ണൂര്‍ : പിണറായി വിജയനെതിരേ മത്സരിക്കാനില്ലെന്ന് കെപിസിസി നിര്‍വാഹക സമിതി അംഗം മമ്പറം ദിവാകരന്‍. കണ്ണൂരില ചില നേതാക്കളുടെ സമീപനം സഹിക്കാന്‍ കഴിയുന്നില്ലെന്നും ദിവാകരന്‍ മാതൃഭൂമി ന്യൂസിനോട് തുറന്നു പറഞ്ഞു.

To advertise here,

2016ല്‍ ധര്‍മ്മടത്ത് പിണറായി വിജയനെതിരേ യുഡിഎഫിന് വേണ്ടി മത്സരിക്കാന്‍ സ്വയം സന്നദ്ധനായി മുന്നിട്ടിറങ്ങിയ വ്യക്തിയാണ് മമ്പറം ദിവാകരന്‍. എന്നാല്‍ ഇനി പിണറായി വിജയനോട് മത്സരിക്കാനില്ല എന്നാണ് അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞത്. "ഇനി പിണറായി വിജയനോട് മത്സരിക്കാനില്ല. പിണറായി വിജയനോട് ഇനിയും മത്സരിക്കണമെന്ന് പാര്‍ട്ടി ഹൈക്കമാന്റ് പറഞ്ഞാല്‍ ഒരു കോണ്‍ഗ്രസ്സ്‌കാരന്‍ എന്ന നിലയില്‍ എനിക്ക് ഉത്തരവാദിത്വമുണ്ട്",  മമ്പറം ദിവാകരന്‍ പറഞ്ഞു.

പിണറായി വിജയനുമായി വ്യക്തിപരമായി നല്ല അടുപ്പമുണ്ട്. എന്നാല്‍ രാഷ്ട്രീയമായ വിയോജിപ്പുമുണ്ട്. അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം ഇപ്പോഴുമുണ്ടെങ്കിലും മടുത്തു. കണ്ണൂര്‍ കോൺഗ്രസ്സിലെ ചിലരുടെ സമീപനമാണ് മടുപ്പുണ്ടാക്കുന്നത്. അതിനാല്‍ പിണറായിക്കെതിരെ മത്സരിക്കാന്‍ ഞാനില്ല. പിണറായിക്കെതിരേ ആര് മത്സരിച്ചാലും തനിക്കൊരു കുഴപ്പവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് പതിറ്റാണ്ടുകാലം കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിച്ച തനിക്ക് ഒരംഗീകാരം പോലും തരാതിരുന്നതും ചിലരുടെ താത്പര്യം കാരണമാണ്. ഒടുവില്‍ മുല്ലപ്പള്ളിയും കെ.സി വേണുഗോപാലുമാണ് തനിക്ക് കെപിസിസി നിര്‍വാഹക സമിതി അംഗത്വം നല്‍കിയതെന്നും മമ്പറം ദിവാകരന്‍ പറഞ്ഞു.

content highlights: No to contest in election against Pinarayi vijayan, says Mambaram Divakaran