
തിരുവനന്തപുരം: ചുമരിൽ സമയംനിലച്ചൊരു ക്ലോക്കിനുകീഴെ സ്വപ്നങ്ങൾ ബാക്കിയാക്കി നിതിൻരാജ് നിശ്ശബ്ദനായി കിടന്നു. അരികിലായി പെറ്റവയറിന്റെ വേദന തിന്ന് ഒരമ്മയും ചേർത്തുപിടിച്ചൊരു അച്ഛനും അലമുറയിട്ടുകൊണ്ടേയിരുന്നു... ‘‘എന്റെ മക്കളെ കാണാതെ ഞാനെങ്ങനെ ജീവിക്കും. ഞാനിനി ആരെ കാത്തിരിക്കും’’ -ജാതി അധിക്ഷേപത്തിന്റെ പേരിൽ കണ്ണൂരിൽ മരിച്ച ബി.ഡി.എസ്. വിദ്യാർഥി നിതിൻരാജിന്റെ വീട്ടിലെത്തിയവർക്കുമുന്നിൽ ഉള്ളുപൊട്ടി കരയുകയായിരുന്നു അമ്മ ലത.
‘‘ഞാനെന്റെ മോനെ മണ്ണിന് വിട്ടുകൊടുക്കൂലാ... അവന് നീതി കിട്ടണം. അതിന് പ്രധാനമന്ത്രിയെ കാണേണ്ടിവന്നാൽ അതിനും പോകും’’ -മുറിയിൽനിന്ന് മകന്റെ ഐ.ഡി. കാർഡുകൾ ചേർത്തുപിടിച്ച് അച്ഛൻ രാജൻ പൊട്ടിക്കരഞ്ഞു. നിതിന്റെ മൃതദേഹവുമായി ആംബുലൻസ് റോഡിലെത്തിയപ്പോഴേക്കും സഹോദരിമാരായ നികിതയും രാഖിയും വീട്ടിൽനിന്ന് റോഡിലേക്ക് ഓടിയിറങ്ങി.
‘‘സാധാരണക്കാരന്റെ മക്കളെ മെഡിക്കൽ വിദ്യാഭ്യാസത്തിന് അയക്കരുത്, അല്ലെങ്കിൽ ഈ ഗതി വരും. സിദ്ധാർഥന്റെ അവസ്ഥ എന്തായി. നീതി കിട്ടിയോ? എന്റെ മോന് നീതി കിട്ടണം എല്ലാരും കൂടെ ദ്രോഹിച്ച് അവനെ കൊലയ്ക്കു കൊടുത്തതാ’’ -രാജൻ പറഞ്ഞു. പഠിച്ച് രക്ഷപ്പെടണമെന്നും കുടുംബത്തിന് നല്ലൊരു ജീവിതം ഉണ്ടാകണമെന്നുമായിരുന്നു നിതിന്റെ സ്വപ്നം.
ബി.ഡി.എസിന് കണ്ണൂർ അഞ്ചരക്കണ്ടിയിൽ പ്രവേശനം ലഭിച്ചത് മാസങ്ങൾക്ക് മുൻപാണ്. അന്ന് അച്ഛനോട് നിതിൻ പറഞ്ഞു: ‘‘മെറിറ്റിൽ കിട്ടിയതിനാൽ ട്യൂഷൻ ഫീസിൽ ഇളവുണ്ടാകും. ഹോസ്റ്റൽ ഫീസ് പോലുള്ള ചെലവുകളേ ഉണ്ടാവൂ. എനിക്ക് ഡോക്ടറാകണം, നമ്മുടെ കഷ്ടപ്പാടെല്ലാം മാറും’’ -മകന്റെ വാക്കുകളിന്നും ആ അച്ഛൻ ഓർത്തെടുക്കുന്നു.
‘‘കഴിഞ്ഞ ഞായറാഴ്ചയും ഞങ്ങളെ ചേർത്തുപിടിച്ച് കൈവീശി യാത്രപറഞ്ഞു പോയതാണ്. ഇങ്ങനെ വരാനാണെന്ന് അറിഞ്ഞില്ല’’ -ലത വിലപിച്ചു. പഠനം കഴിഞ്ഞ് യു.കെ.ക്ക് പോകണമെന്നായിരുന്നു നിതിന്റെ ആഗ്രഹം. കുന്നുനടയിലെ വാടകവീട്ടിലാണ് കുടുംബം കഴിഞ്ഞിരുന്നത്. സ്വന്തമായി ഒരുവീട് വെക്കണമെന്നായിരുന്നു നിതിന്റെ മോഹം.
Published: 13 Apr 2026, 07:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented