തൃശ്ശൂര്‍: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ പ്രകീര്‍ത്തിച്ച് കെ.മുരളീധരന്‍. കെ.കരുണാകരന്റെ ശാപം ഏറ്റുവാങ്ങാത്ത നേതാവാണ് വി.ഡി.സതീശനെന്നും തുടര്‍ന്നുള്ള സ്ഥാന കയറ്റത്തില്‍ അദ്ദേഹത്തിന് അതിന്റെ ഗുണം കിട്ടുമെന്നും മുരളീധരന്‍ പറഞ്ഞു. തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടന്ന എം എ ജോണ്‍ പുരസ്‌കാര സമര്‍പ്പണ വേദിയിലായിരുന്നു പരാമര്‍ശം.
'പ്രതിപക്ഷ നേതാവെന്ന നിലയില്‍ ശക്തമായ പ്രവര്‍ത്തനങ്ങളുമായിട്ടാണ് വി.ഡി.സതീശന്‍ മുന്നോട്ട് പോകുന്നത്. യുവ തലമുറയെ ആകര്‍ഷിക്കുന്ന പ്രവര്‍ത്തനമാണ് സതീശന്റേത്. പാര്‍ട്ടിയുടെ നയത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. അതില്‍ അദ്ദേഹം വെള്ളം ചേര്‍ത്തിട്ടില്ല' മുരളീധരന്‍ പറഞ്ഞു.
സതീശനേയും തന്നെയും നിയമസഭയില്‍ പിന്‍ ബെഞ്ചിലിരുത്തിയെന്നും അങ്ങനെ ഇരുത്തിയവര്‍ പിന്നീട് പിന്നിലായെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. 'നിയമസഭയില്‍ താനും സതീശനും എട്ട് വര്‍ഷം ഒരുമിച്ചുണ്ടായിരുന്നു. ഈ സമയം തങ്ങള്‍ രണ്ട് പേരും പിന്‍ബെഞ്ചുകാരായിരുന്നു. ഞങ്ങളെ പിന്‍ ബെഞ്ചിലിരുത്തിയവര്‍ പിന്നീട് പിന്‍ ബെഞ്ചിലായി, അത് ചരിത്രത്തിന്റെ ഭാഗം.
2009-10 കാലഘട്ടത്തില്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കുമായി സാമ്പത്തിക മാന്ദ്യത്തെ കുറിച്ച് സതീശന്‍ നേരിട്ട് സംവാദത്തിലേര്‍പ്പെട്ടു. സാധാരണ എല്ലാവരും വെല്ലുവിളിക്കുക മാത്രമാണ് ചെയ്യാറുള്ളത്, നേരിട്ട് സംവദിക്കാറില്ല. അന്നത്തെ ചര്‍ച്ചയില്‍ ധനമന്ത്രിയുടെ കണക്കുകള്‍ ഊതിവീര്‍പ്പിച്ചതാണെന്ന് തെളിവ് സഹിതം സതീശന് സ്ഥാപിക്കാനായി. യുഡിഎഫിന് അടിത്തറയുണ്ടാക്കിയ ഇത്തരത്തിലുള്ള പ്രവര്‍ത്തനത്തിലേര്‍പ്പെട്ട സതീശന് ഒരു മന്ത്രി സ്ഥാനം ലഭിച്ചില്ല. കഴിവുള്ളവരെ എത്ര മാറ്റിനിര്‍ത്തിയാലും അവര്‍ സ്വയം മുന്നോട്ട് വരുമെന്നതിന് ഉദാഹരമാണ് സതീശന്‍. പ്രതിപക്ഷ നേതൃസ്ഥാനം അദ്ദേഹത്തെ തേടിയെത്തി. ഇനിയും പ്രമുഖ സ്ഥാനങ്ങളും അദ്ദേഹത്തിന് കൈവരട്ടെ എന്നും ആശംസിക്കുന്നു' മുരളീധരന്‍ പറഞ്ഞു.
'കെ.കരുണാകരന്റെ ശാപം ഏറ്റുവാങ്ങാത്ത ഒരാളാണ് സതീശന്‍. അതുകൊണ്ട് അദ്ദേഹത്തിന്റെ സ്ഥാനക്കയറ്റത്തിന് ഭാവിയില്‍ തടസ്സമുണ്ടാകില്ല. അത് അദ്ദേഹത്തിന് ഗുണമാണ്. കെ.കരുണാകരന്റെ മനസ്സ് വേദനപ്പിച്ചവരൊക്കെ പൊങ്ങേണ്ട നേരത്ത് താഴോട്ട് പതിച്ചിട്ടുണ്ട്. അത് അവർക്ക് കിട്ടിയ ശാപത്തിന്റെ ഫലമാണ്' മുരളീധരന്‍ പറഞ്ഞു.
റീല്‍സിലൂടെ പബ്ലിസിറ്റി നേടുന്ന യുവ നേതാക്കളേയും മുരളീധരന്‍ വിമര്‍ശിച്ചു. 'എം.എ.ജോണിനെപ്പോലെ ആദര്‍ശമുള്ള നേതാക്കള്‍ ഉണ്ടായിരുന്നുവെന്ന് പുതിയ തലമുറയും മനസ്സിലാക്കണം. എല്ലാവരും സ്വന്തം കാര്യം നോക്കി പോകുന്ന കാലമാണ്. അധ്വാനത്തേക്കാള്‍ കൂടുതല്‍ പബ്ലിസിറ്റിയാണ് എല്ലാവരും നോക്കുന്നത്. ഇറങ്ങി പ്രവര്‍ത്തിക്കാനല്ല താല്‍പര്യം റീല്‍സിനാണ് പ്രധാന്യം കൊടുക്കുന്നത്' മുരളീധരന്‍ പറഞ്ഞു.
Content Highlights: k muraleedharan lauded VD Satheesan`s leadership
Published: 11 Aug 2025, 09:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented