മലപ്പുറം: അന്തരിച്ച ഹൈദരലി തങ്ങളുടെ മകന്‍ പാണക്കാട് മുഈനലി തങ്ങള്‍ക്കെതിരെ ഭീഷണി സന്ദേശമയച്ച പ്രതി പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. പരാതിയില്‍ പറയുന്ന റാഫി പുതിയകടവ് മലപ്പുറം പോലീസ് സ്‌റ്റേഷനിലാണ് ചോദ്യം ചെയ്യലിന് ഹാജരായത്. സംഭവത്തില്‍ മാപ്പപേക്ഷിച്ച് റാഫി നേരത്തേതന്നെ രംഗത്തെത്തിയിരുന്നു.

To advertise here,

നേതൃത്വത്തെ അവഗണിച്ച് മുന്നോട്ടുപോയാല്‍ വീല്‍ചെയറിലാക്കുമെന്നായിരുന്നു മുഈനലി തങ്ങള്‍ക്കെതിരേ റാഫി പുതിയ കടവിന്റെ ഭീഷണി സന്ദേശം. ഇനി പുറത്തിറങ്ങാനാകില്ലെന്നും ശബ്ദ സന്ദേശത്തിലുണ്ടായിരുന്നു. തുടര്‍ന്ന് മുഈനലി തങ്ങള്‍ മലപ്പുറം പോലീസില്‍ പരാതി നല്‍കുകയും പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുകയും ചെയ്തു. 

അതേസമയം സംഭവത്തില്‍ നടപടി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം രംഗത്തെത്തി. കുറ്റവാളിക്കെതിരേ ശക്തമായ ശിക്ഷാനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭീഷണിപ്പെടുത്തിയ വ്യക്തിയെ അച്ചടക്കം ലംഘിച്ചതിന് പാര്‍ട്ടിയില്‍നിന്ന് നേരത്തേ പുറത്താക്കിയതാണ്. നിലവില്‍ ഈ വ്യക്തിക്ക് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ല. മുഈനലി തങ്ങള്‍ക്കൊപ്പം പാര്‍ട്ടിയുണ്ടെന്നും സലാം വ്യക്തമാക്കി.