കൊച്ചി: തന്റെ ഭര്‍ത്താവ് പി.ടി.തോമസ് ദൈവത്തോടൊപ്പം തന്നെ കൈവെള്ളയില്‍ എടുത്ത് കാത്തുരക്ഷിച്ചതുകൊണ്ടാകും തനിയ്ക്ക് ഗുരുതര പരിക്കില്‍നിന്നും രക്ഷപ്പെടാന്‍ സാധിച്ചതെന്ന് ഉമ തോമസ് എം.എല്‍.എ. ആശുപത്രി വിടുന്നതിന് മുന്നോടിയായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് എം.എല്‍.എ. ഇക്കാര്യം പറഞ്ഞത്. 

To advertise here,

'പി.ടി.യുടെ ഭാര്യയായതിനാല്‍ അദ്ദേഹത്തിന്റെ പള്‍സ് എനിക്കുമുണ്ട്. തിരിച്ചുവരാനാകുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. പുറത്തിറങ്ങണമെന്ന ആഗ്രഹവും. അതാവും പരിക്കുകള്‍ വേഗത്തില്‍ ഭേദമാകാന്‍ കാരണം'. ആശുപത്രിയില്‍നിന്ന് തനിക്ക് മികച്ച ചികിത്സയാണ് ലഭിച്ചതെന്നും അവര്‍ പറഞ്ഞു. ഡോക്ടര്‍മാരും ആശുപത്രി മാനേജ്‌മെന്റും കൃത്യമായ പരിചരണമാണ് നല്‍കിയത്. നഴ്‌സിങ് സ്റ്റാഫിനെ പിരിയാന്‍ വിഷമമുണ്ട്. എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും ഉമ തോമസ് പറഞ്ഞു.

കലൂര്‍ സ്റ്റേഡിയത്തിലെ സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ഒന്നര മാസം നീണ്ട ആശുപത്രി വാസത്തിനു ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനു മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. നൃത്തപരിപാടിക്കിടെ സ്റ്റേജില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എം.എല്‍.എ. ആശുപത്രിവിട്ടു. കലൂര്‍ സ്റ്റേഡിയത്തില്‍ താല്‍ക്കാലികമായി നിര്‍മിച്ച സ്റ്റേജില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു ഉമ തോമസ് എം.എല്‍.എ. 

ഡിസംബര്‍ 29-ന് വൈകുന്നേരം ആറരയോടെയായിരുന്നു ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ്സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ 11,600 നര്‍ത്തകര്‍ ചേര്‍ന്ന് അവതരിപ്പിച്ച മൃദംഗനാദം ഗിന്നസ് റെക്കോഡ് പരിപാടിക്കിടെയായിരുന്നു ഉമ തോമസ് അശാസ്ത്രീയമായി നിര്‍മിച്ച സ്റ്റേജില്‍ നിന്നും പതിനഞ്ച് അടി താഴെയുള്ള കോണ്‍ക്രീറ്റ് സ്ലാബിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റത്. ഡിസംബര്‍ ഇരുപത്തിയൊമ്പതിന് വൈകുന്നേരം ആറരയോടെയായിരുന്നു ഉമ തോമസ്സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.