മൂവാറ്റുപുഴ: അമേരിക്കയിലെ അറ്റ്ലാന്റയിൽ വിവാഹദിനത്തിലുണ്ടായ ഹെലികോപ്റ്റർ ദുരന്തത്തിൽ മലയാളിയായ നവവരനടക്കം രണ്ടുപേർ മരിച്ചു. വധുവിന് പരിക്കേറ്റു. അമേരിക്കയിൽ സ്ഥിരതാമസക്കാരായ മൂവാറ്റുപുഴ വീട്ടൂർ കടുവാക്കുഴിയിൽ കെ.ടി. ജോർജിന്റെ മകൻ ഫിജി ജോർജിന്റെയും ഫേബയുടെയും മകൻ ഡേവ് ഫിജി (26) ആണ് മരിച്ചത്. പരിക്കേറ്റ വധു തിരുവല്ല ഭരണിക്കാവ് തലവടി ചുടുകാട്ടിൽ സാമിന്റെയും ഷീലയുടെയും മകൾ ജെസ്നി (25) ചികിത്സയിലാണ്. കോപ്റ്റർ പൈലറ്റാണ് ദുരന്തത്തിൽ മരിച്ച മറ്റൊരാൾ. മരിച്ച ഡേവ് ഫിജി ഡെൽറ്റ എയർലൈൻസ് പൈലറ്റാണ്.

To advertise here,

ജോർജിയ ഡോസൺ കൗണ്ടിയിൽ അമേരിക്കൻ സമയം വെള്ളിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. വിവാഹസത്കാരം കഴിഞ്ഞ് വധൂവരൻമാർ റോബിൻസൺ ആർ 66 ഹെലികോപ്റ്ററിൽ ഹോട്ടലിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഹെലികോപ്ടർ ഡോസൺവില്ലയിലെ 24 മൗണ്ട് വെർനൺ ഡ്രൈവിന് സമീപാണ് തകർന്നുവീണത്. വിജന സ്ഥലമാണിത്. അപകടത്തേത്തുടർന്ന് ബോധരഹിതയായിപ്പോയ ജെസ്നി അഞ്ചുമണിക്കൂറോളം കഴിഞ്ഞ് ഉണർന്നപ്പോൾ വിവരം ഹെൽപ്പ്ലൈനിൽ വിളിച്ചറിയിക്കുകയായിരുന്നു.

രക്ഷാപ്രവർത്തകരെത്തി ജെസ്‌നിയെ ആശുപത്രിയിലെത്തിച്ചു. ഹെലികോപ്റ്റർ പുറപ്പെട്ടശേഷം കാലാവസ്ഥ മോശമായതും മരച്ചില്ലയിൽ തട്ടിയതുമാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻ.ടി.എസ്.ബി.) അന്വേഷണം തുടങ്ങി.

വീട്ടൂർ എബനേസർ സ്‌കൂളിൽ അധ്യാപകനായിരുന്ന ഫിജി ജോർജിന്റെ പിതാവിന്റെ കാലത്തുതന്നെ കുടുംബം അമേരിക്കയിൽ താമസം തുടങ്ങിയതാണ്. ഫിജിയും ഫേബയും ബെംഗളൂരുവിൽ ബി.ഫാം പഠിച്ചശേഷം അമേരിക്കയിൽ ആരോഗ്യരംഗവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുകയായിരുന്നു. മകന്റെ വിവാഹം പ്രമാണിച്ച് ഫിജി ഒരുമാസം മുൻപ് മൂവാറ്റുപുഴിൽ വന്നുപോയിരുന്നു. വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്‌കൂളിന് സമീപമാണ് വീട്. ജുവലാണ് ഡേവിന്റെ സഹോദരി.

നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം തിങ്കളാഴ്ച വിട്ടുകിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുദർശനവും സംസ്‌കാര ശുശ്രൂഷകളും വ്യാഴാഴ്ച അറ്റ്ലാന്റയിൽ നടക്കും.