കോതമം​ഗലം: കുട്ടമ്പുഴയിൽ കാണാതായ സ്ത്രീകൾക്കായി തിരച്ചിൽ തുടങ്ങി. വനത്തിനുള്ളിൽ ഡ്രോൺ പരിശോധന ആരംഭിച്ചതായി ഡി.എഫ്.ഒ അറിയിച്ചു. 50 പേരടങ്ങുന്ന നാല് സംഘങ്ങളാണ് തിരച്ചിൽ നടത്തുന്നത്. മായാ ജയൻ, പാറുക്കുട്ടി, ഡാർലി എന്നിവരെയാണ് കഴി‍ഞ്ഞദിവസം മുതൽ കാണാതായത്. പശുവിനെ തിരഞ്ഞാണ് ഇവർ കാട്ടിലേക്കുപോയത്. ബുധനാഴ്ച കാണാതായ പശുവിനെത്തേടി കഴിഞ്ഞദിവസമാണ് ഇവർ പോയത്. പശു തിരിച്ചുവന്നിരുന്നു.

To advertise here,

പശുവിനെ കണ്ടെത്തി മടങ്ങുന്നതിനിടെ തങ്ങൾ ആനയുടെ മുന്നിലകപ്പെട്ട് പേടിച്ച് ചിതറിയോടിയതായി മായ ഭർത്താവിനെ മൊബൈൽ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. മായയുടെ കൈവശമുള്ള മൊബൈലിൽനിന്ന് വൈകീട്ട് 4.15 വരെ വീട്ടുകാരുമായി സംസാരിച്ചിരുന്നു. പാറപ്പുറത്ത് ഇരിക്കുകയാണെന്നും വരുമ്പോൾ ഒരുകുപ്പി വെള്ളവും കൊണ്ടുവരണമെന്നും പറഞ്ഞിരുന്നു. വനപാലകർ ഫോണിൽ പാറപ്പുറം ഏത് ഭാഗത്താണെന്ന് ചോദിച്ചെങ്കിലും സ്ഥലം കൃത്യമായി പറയാൻ ഇവർക്ക് സാധിച്ചില്ല. തിരച്ചിൽ നടത്തിയ നാട്ടുകാരിൽ ഒരാൾ 5-ന് ഫോണിൽ സംസാരിക്കുന്നതിനിടെ ഫോൺ ബന്ധം നിലച്ചു. ഫോണിന്റെ ലൊക്കേഷൻ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

മായ വ്യാഴാഴ്ച രാവിലെ പശുവിനെ അന്വേഷിച്ചുപോയി കണ്ടെത്താനാവാതെ വന്നതോടെയാണ് വൈകീട്ട് മൂന്ന് മണിയോടെ മറ്റ് രണ്ടുപേരെയും കൂട്ടി വീണ്ടും തേക്ക് പ്ലാന്റേഷനി (പഴയ മെഡിസിനൽ പ്ലാന്റേഷൻ) ലെ മുനിപ്പാറ ഭാഗത്തുകൂടി പ്ലാന്റേഷനിലേക്ക് പോയത്. വനാതിർത്തിയിലാണ് ഇവരുടെ വീട്. പശുവിനെ ബുധനാഴ്ച മുതൽ കാണാതായതാണ്. ഇതിനിടെ പശു തിരിച്ചെത്തിയതോടെയാണ് വീട്ടുകാർ ആശങ്കയിലായത്.

വനംവകുപ്പ് റെയ്ഞ്ച് ഓഫീസർ ആർ. സഞ്ജീവ്കുമാർ, കുട്ടംപുഴ സി.ഐ. പി.എ. ഫൈസൽ എന്നിവരുടെ നേതൃത്വത്തിൽ 15 പേർ വീതം അടങ്ങുന്ന മൂന്ന് സംഘങ്ങൾ വനത്തിന്റെ ആറുകിലോമീറ്റർ ചുറ്റളവിൽ രാത്രി വൈകും വരെ തിരച്ചിൽ നടത്തിയെങ്കിലും സ്ത്രീകളെ കണ്ടെത്താനായില്ല. കാണാതായവരെ തേടിപ്പോയ ഒരു തിരച്ചിൽ സംഘം സന്ധ്യയോടെ ആനയുടെ മുന്നിലകപ്പെട്ട് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.