തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരെ കേസ് എടുക്കണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ശുപാർശ വിശദമായി ചർച്ച ചെയ്ത് കെപിസിസി ഭാരവാഹി യോഗം. വിഷയത്തിൽ എടുത്തുചാടി തീരുമാനമെടുക്കേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചു. നിയമവശങ്ങൾ വിശദമായി പരിശോധിച്ച ശേഷം മാത്രം ഇക്കാര്യത്തിൽ അന്തിമ നിലപാട് സ്വീകരിച്ചാൽ മതിയെന്നാണ് യോഗത്തിൽ ഉയർന്ന പ്രധാന അഭിപ്രായം.

To advertise here,

ഇ.ഡിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് തിടുക്കപ്പെട്ട് നടപടിയുണ്ടാകുകയോ കേസ് രജിസ്റ്റർ ചെയ്യുകയോ ചെയ്താൽ, ദേശീയതലത്തിലടക്കം അതിന് വിശദീകരണം നൽകാൻ ബുദ്ധിമുട്ടേണ്ടി വരുമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. വിഷയം അതീവ സങ്കീർണമാണെന്നും വിശദമായ പരിശോധന വേണമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് യോഗത്തിൽ പറഞ്ഞു. ഇ.ഡി നൽകിയ കത്ത് നിലവിൽ നിയമ സെക്രട്ടറിക്കും ആഭ്യന്തര സെക്രട്ടറിക്കും കൈമാറിയിരിക്കുകയാണ്.

ഇതിനുപുറമേ, പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച കാര്യങ്ങളും യോഗത്തിൽ പ്രധാന ചർച്ചയായി. പിഎം ശ്രീ പദ്ധതി നടപ്പാക്കുമെന്ന അഭിപ്രായം തന്നെയാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്. കരിക്കുലത്തിലും സ്‌കൂളുകളുടെ തിരഞ്ഞെടുപ്പിലും കേന്ദ്ര ഇടപെടൽ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞെങ്കിലും പദ്ധതി നടപ്പാക്കില്ല എന്ന് അദ്ദേഹം പറഞ്ഞില്ല. ബോർഡ്-കോർപ്പറേഷൻ വിഭജനം എത്രയും വേഗം പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

കെപിസിസി തലം മുതൽ താഴെത്തട്ടിലേക്ക് അടിയന്തരമായി പുനസംഘടന നടത്തണമെന്ന പൊതുവികാരവും ഭാരവാഹി യോഗത്തിൽ ഉയർന്നു. പുനഃസംഘടന വരും വരും എന്നു പറഞ്ഞാൽ പോരാ ഉടനടി വേണമെന്ന് എം. വിൻസെന്റ് ആവശ്യപ്പെട്ടു.