കോഴിക്കോട്: സി.എം.ആർ.എൽ-എക്‌സാലോജിക് കേസിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി. സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നൽകിയതിന് പിന്നാലെ വിഷയത്തിൽ ആരോപണങ്ങളുമായി പി.എ. മുഹമ്മദ് റിയാസ് എംഎൽഎയുടെ പത്രസമ്മേളനം. എന്റെ പേര് പറഞ്ഞില്ലെങ്കിൽ മകളെ പ്രതിയാക്കുമെന്ന് പറഞ്ഞ് സുഹൃത്തിനെ ഇ.ഡി ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച റിയാസ്, ഇത്തരം ഭീഷണികളെ പേടിച്ച് നിൽക്കാനല്ല പാർട്ടി തന്നെ പഠിപ്പിച്ചതെന്നും കോഴിക്കോട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

To advertise here,

തന്റെ പച്ച ഇറച്ചി കടിച്ച് തിന്നുകയാണ് ഇ.ഡി. എത്രകാലമായി എന്റെ ഭാര്യ വീണയെ വേട്ടയാടുന്നു. എന്തെങ്കിലും കിട്ടിയോ. നാളെ എന്ത് വരുമെന്ന് കരുതി ഞാൻ പേടിച്ച് നിൽക്കണോ. അങ്ങനെ പേടിച്ച് നിൽക്കാനല്ല തന്റെ പാർട്ടി തന്നെ പഠിപ്പിച്ചത്. എന്റെ സുഹൃത്തിനെ പതിനെട്ടാം തീയതി ചോദ്യം ചെയ്തു. റെയ്ഡ് നടത്തി ഒന്നും കിട്ടാതായപ്പോൾ പിണറായി വിജയന്റെ പേര് പറയാൻ നിർബന്ധിച്ചു. അത് നിഷേധിച്ചപ്പോൾ എല്ലാം വീണയുടെ ഇടപാടാണ് എന്ന് പറയാൻ നിർബന്ധിച്ചു. അതും അദ്ദേഹം നിഷേധിച്ചു. ശേഷം എന്റെ പേര് പറയാൻ പറഞ്ഞു. അതും നിഷേധിച്ചതോടെ നിങ്ങളുടെ മകളെ പ്രതിയാക്കുമെന്ന് പറഞ്ഞ് ഇ.ഡി ഭീഷണിപ്പെടുത്തി. 22 വയസ്സുകാരിയായ ആ കുട്ടിയുടെ പേരടക്കം ടൈപ്പ് ചെയ്‌തെന്നും റിയാസ് പറഞ്ഞു.

സ്വന്തം മകളെ രക്ഷിക്കണോ അതല്ല, മറ്റുള്ളവരുടെ മകളെ രക്ഷിക്കണോ എന്ന് ചോദിച്ചു. അല്ലെങ്കിൽ പിണറായി വിജയൻ, വീണ വിജയൻ, മുഹമ്മദ് റിയാസ് ഇവരുടെ ആരുടെയങ്കിലും പേര് പറയാൻ ഭീഷണിപ്പെടുത്തി. അങ്ങനെ എന്റെ പേര് അതിൽ ടൈപ്പ് ചെയ്ത് ഒപ്പിടീച്ചുവെന്നും റിയാസ് പറഞ്ഞു.

വലിയ മാനസിക പ്രയാസത്തിലായ സുഹൃത്ത് പിറ്റേദിവസം തന്നെ ഇഡിക്ക് കത്തെഴുതി കാര്യങ്ങൾ പറഞ്ഞു. മുഹമ്മദ് റിയാസിനെതിരെ തെളിവുകൾ എന്ന രീതിയിൽ ഇന്നത്തെ പത്രങ്ങളിലും മാധ്യമങ്ങളിലും വാർത്തകൾ വന്നു. അത് ചോർത്തിക്കിട്ടിയ വാർത്തയാണ്. അത് കൊടുക്കണോ എന്ന് ഓരോരുത്തർക്കും തീരുമാനിക്കാം. ഇ.ഡി എന്ന് പറഞ്ഞാൽ എല്ലാവർക്കും പേടിയാണ്. എന്നാൽ, കമ്യൂണിസ്റ്റുകാർക്ക് ഇഡിയെ പേടിയില്ല. സത്യം ജയിക്കും. ആ ആത്മവിശ്വാസം ഞങ്ങൾക്കുണ്ടെന്നും റിയാസ് വ്യക്തമാക്കി.

സി.എം.ആർ.എൽ-എക്‌സാലോജിക് സ്ഥാപനവുമായി ബന്ധപ്പെട്ട് ഇഡി കേസെടുക്കാൻ നിർദേശിച്ചിട്ടും വലിയ ചർച്ചയായിട്ടും വീണ ഇതിൽ മിണ്ടാത്തത് അവരുടെ അവകാശമാണ്. തെറ്റ് ചെയ്തിട്ടില്ലെന്ന് നല്ല ബോധ്യമുണ്ട്. സേവനം ചെയ്തതിന്റെ പേരിലാണ് പ്രതിഫലം വാങ്ങിയത്. പ്രതികരിക്കാനുള്ള അവകാശം പോലെ വീണയ്ക്ക് പ്രതികരിക്കാതിരിക്കാനുള്ള അവകാശവുമുണ്ടെന്നും മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി.

സേവനം നൽകിയത് മാസപ്പടി എന്ന് ചിത്രീകരിക്കാൻ ശ്രമിച്ചു. നികുതിയും ജിഎസ്ടിയും അടച്ചാണ് വീണ പണം വാങ്ങിയത്. വീണയും സിഎംആർഎല്ലും തമ്മിലുള്ളത് നിയമപരമായ പണമിടപാടാണെന്നും റിയാസ് പറഞ്ഞു. സേവനം നൽകാതെയാണ് വീണ പണം വാങ്ങിയത് എന്ന മൊഴി സി.എം.ആർ.എല്ലിന്റെ എംഡി കൊടുത്തിട്ടില്ല എന്ന അഭിപ്രായമാണ് എനിക്കുള്ളത്. സേവനം നൽകിയിട്ടില്ല എന്ന് പറയുന്നത് തെറ്റായ നിലപാടാണെന്നും റിയാസ് പറഞ്ഞു.

മെയ്മാസം റെയ്ഡ് നടന്നതിന് ശേഷം പല കഥകളാണ് പുറത്തുവരുന്നത്. ലേക്കർ ഇന്ത്യ എന്ന സ്ഥാപനം ഷെൽ കമ്പനിയാണെന്ന് വലിയ പ്രചരണം നടന്നു. ജിഎസ്ടി നമ്പർ ഒട്ടിച്ചതിൽ ഒരു നമ്പർ വിട്ടുപോയതിനാണ് ദാവൂദ് ഇബ്രാഹിമിനെ പോലെ ജി.എസ്.ടി വെട്ടിപ്പ് നടത്തി എന്ന ആരോപണം ഉണ്ടായത്. തന്റെ നോമിനേഷൻ പേപ്പറിൽ ഈ കമ്പനിയെ കുറിച്ച് വളരെ വ്യക്തവും കൃത്യവുമായി ഈ എഴുതിയിട്ടുണ്ടെന്നും റിയാസ് അറിയിച്ചു.