കോട്ടയം: നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ എത്തുന്നവരുടെ പ്രിയപ്പെട്ട നായ; എട്ടുവർഷമായി സ്റ്റേഡിയത്തിന്റെ കാവൽക്കാരനായ അവന് ഇനി കാഴ്ചയില്ല. അപകടത്തിൽ പരിക്കേറ്റ് കണ്ണുകൾ നഷ്ടപ്പെട്ട കുട്ടനെ മൃഗസ്നേഹികൾ ഏറ്റെടുത്ത് ശുശ്രൂഷ നൽകി പരിപാലിക്കുകയാണിപ്പോൾ. ചികിത്സയ്ക്കുശേഷം കൊല്ലത്തെ ഷെൽട്ടറിലാണിപ്പോൾ.

To advertise here,

കഴിഞ്ഞയാഴ്ച ഏതോ വാഹനമിടിച്ച് പരിക്കേറ്റുകിടന്ന കുട്ടന്റെ ദുരിതം റീലായി ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചപ്പോഴാണ് മൃഗസ്നേഹികളെത്തി പരിപാലനമുറപ്പാക്കിയത്. കണ്ണുരണ്ടും പുറത്തേക്ക് തള്ളിയനിലയിലായിരുന്നു.

ഇൻഡോർ സ്റ്റേഡിയത്തിൽ സെക്യൂരിറ്റി ജീവനക്കാരനായ കണ്ണന്റെ സഹായിയായി സ്വയം കൂടിയതാണ് കുട്ടൻ. കണ്ണനും മറ്റ് ജീവനക്കാർക്കും സ്റ്റേഡിയത്തിൽ പരിശീലനത്തിനെത്തുന്നവർക്കും പ്രിയപ്പെട്ടവനായി, അവരുടെ ലാളനയിലായിരുന്നു ജീവിതം. രാത്രിയിൽ കവാടം പൂട്ടിയാൽപ്പിന്നെ സ്റ്റേഡിയത്തിനുള്ളിൽ റോന്തുചുറ്റി സുരക്ഷ ഉറപ്പാക്കലും കുട്ടൻ സ്വയം ഏറ്റെടുത്ത ചുമതല. പരിശീലനത്തിനെത്തുന്ന കുട്ടികൾക്കെല്ലാം പ്രിയപ്പെട്ടവനായിരുന്നു.

ഏതോ വാഹനമിടിച്ച് പരിക്കേറ്റ കുട്ടനെ ദിവസങ്ങളായി കാണുന്നില്ലായിരുന്നു. അന്വേഷണം തുടരുന്നതിനിടെയാണ്, സാമൂഹിക മാധ്യമത്തിൽ ശാസ്ത്രിറോഡിൽ പരിക്കേറ്റ് വഴിയോരത്ത് കിടക്കുന്ന നായയെക്കുറിച്ച് എല്ലാവരും അറിയുന്നത്. ഇത് കുട്ടനാണെന്ന് തിരിച്ചറിഞ്ഞ് ‘സേവ് പോസ് ആനിമൽ റെസ്ക്യൂ’ ടീമിലുള്ള പള്ളിക്കത്തോട് സ്വദേശിനിയായ അജിതാ സുരേഷാണ് ചികിത്സയ്ക്കുള്ള വഴിയൊരുക്കിയതെന്ന്, സ്റ്റേഡിയത്തിലെ ജീവനക്കാരനായ സതീഷ് വി. മോഹൻ പറഞ്ഞു. പള്ളിക്കത്തോട്ടിൽ തന്റെ വാടകവീട്ടിൽ നിരവധി നായകളെ സംരക്ഷിക്കുന്നുണ്ട് അജിതാ സുരേഷ്.

അജിതയിൽനിന്ന് വിവരമറിഞ്ഞ് കൊല്ലം സ്വദേശിയായ മുഹമ്മദ് ഫൈസൽ കുട്ടന്റെ സംരക്ഷണം ഏറ്റെടുത്തു. കൊല്ലത്ത് വെറ്ററിനറി ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. ശസ്ത്രക്രിയ നടത്തി കാഴ്ച വീണ്ടെടുക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കണ്ണുരണ്ടും നീക്കംചെയ്തു. ആശുപത്രിയിൽനിന്ന് ഇപ്പോൾ ഫൈസലിന്റെ ഷെൽട്ടറിലേക്ക് മാറ്റി. സ്വന്തം പുരയിടത്തിൽ നിരവധി നായകളെ സംരക്ഷിക്കുന്ന ഷെൽട്ടറാണ് ഫൈസലിനുള്ളത്.

അപകടങ്ങളിൽ പരിക്കേറ്റ നായകളെ വഴിയിലുപേക്ഷിച്ച് ദുരിതജീവിതം നൽകരുതേയെന്ന അപേക്ഷയാണ് അജിതാ സുരേഷിന്റേത്. തന്റെ വാടകവീട്ടിൽ ഇനിയും നായകളെ സംരക്ഷിക്കാൻ ഇടമില്ലെങ്കിലും, നല്ലമനസ്സുള്ള ആരുടെയെങ്കിലും സഹായത്താൽ സംരക്ഷണമൊരുക്കാമെന്ന ഉറപ്പാണ് ഇവർ നൽകുന്നത്. ഫോൺ: 9947721819.