ഈ റിപ്പോർട്ട് എ.ഐ. നിർമ്മിതമാണോ എന്ന് എ.ഐ. ടൂളുകൾ ഉപയോഗിച്ച് പരിശോധിക്കാൻ ‘മാതൃഭൂമി’യോടും മറ്റ് മാധ്യമങ്ങളോടും ഞാൻ ആവശ്യപ്പെടുന്നു. ഇത് വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്നതേയുള്ളൂ.

"കേരളത്തിന്റെ നിലവിലെ ധനസ്ഥിതിയെക്കുറിച്ചുള്ള റിപ്പോർട്ടാണ് ധവളപത്രം. കേരളം നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം ചുരുങ്ങിയ സമയംകൊണ്ടു കണ്ടെത്തുക സാധ്യമല്ല. കൂടുതൽ പഠനം ആവശ്യമുള്ള മേഖലകളെക്കുറിച്ചും പരിഷ്കാരങ്ങൾ വരുത്താൻ സാധിക്കുന്ന ഇടങ്ങളെക്കുറിച്ചും ചില നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ലഭ്യമായ ഔദ്യോഗിക വിവരങ്ങൾ ഉപയോഗിച്ച് പ്രശ്നങ്ങളെ അവതരിപ്പിക്കാനുള്ള ഒരു ശ്രമം മാത്രമാണ് ഈ റിപ്പോർട്ട്” -ധവളപത്രം തയ്യാറാക്കിയ സമിതിക്ക് നേതൃത്വം നൽകിയ മുൻ കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖർ മാതൃഭൂമി പ്രതിനിധി ജെ.എസ്. മനോജിന് അനുവദിച്ച അഭിമുഖത്തിൽനിന്ന്…
?: കേരളം കടക്കെണിയിലാണെന്നാണ് ധവളപത്രം മുന്നോട്ടുവെക്കുന്ന പൊതുധാരണ. അത് എത്രത്തോളം ഗുരുതരമാണ്?
= തീർച്ചയായും കേരളത്തിന് ഗുരുതരമായ കടബാധ്യതകളുണ്ട്. പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് കേരളം കൂടുതൽ കടത്തിലാണ്. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനവും കടവും തമ്മിലുള്ള അനുപാതം (Debt to GSDP ratio) 35 ശതമാനത്തിൽ കൂടുതലാണ്. കടബാധ്യത കുറയ്ക്കുന്നതിനായി വരുംവർഷങ്ങളിൽ സർക്കാരിന് ദൃഢമായ നടപടികൾ സ്വീകരിക്കേണ്ടിവരും.
?: ഇതു തുടരൻ പ്രതിഭാസമാണോ. ഇതിൽനിന്ന് മാറാനാവുമോ. ഇപ്പോഴത്തെ പ്രതിസന്ധി കഴിഞ്ഞ പത്തുവർഷംകൊണ്ടു മാത്രം സൃഷ്ടിച്ചതാണോ?
= ഇന്നത്തെ സാഹചര്യത്തെക്കുറിച്ച് മാത്രമാണ് ഞങ്ങൾ ഇപ്പോൾ നോക്കിയിട്ടുള്ളത്. ഈ പ്രശ്നം എപ്പോഴാണ് ആരംഭിച്ചതെന്നും അതിന്റെ കാരണങ്ങൾ എന്തൊക്കെയാണെന്നും ഉറപ്പാക്കാനുള്ള ഒരു ചരിത്രപരമായ വിശകലനം നടത്തിയിട്ടില്ല. നിലവിലുള്ള പ്രശ്നത്തിൽ നിന്നു പുറത്തുകടക്കാനുള്ള നടപടികൾ സ്വീകരിക്കുക എന്നതാണ് ഇപ്പോഴത്തെ സർക്കാരിന്റെ മുന്നിലുള്ള ചുമതല.
?: സ്വന്തമായി വായ്പയെടുക്കുന്നതിൽനിന്ന് കിഫ്ബിയെ വിലക്കണമെന്ന് ധവളപത്രത്തിൽ നിർദേശിക്കുന്നത് മൂലധനനിക്ഷേപത്തിന് എന്തു ബദൽ നിർദേശമാണ് മുന്നോട്ടുവെക്കുന്നത്?
= കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള സംസ്ഥാന ആഭ്യന്തര ഉത്പാദനത്തിന്റെ (GSDP) മൂന്നു ശതമാനം എന്ന ആകെ കടമെടുപ്പു പരിധിയിൽ ഇപ്പോൾ കിഫ്ബിയുടെ കടമെടുപ്പുകളും ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ, കിഫ്ബിക്ക് ഇനി കൂടുതൽ കടമെടുക്കാൻ കഴിയില്ല. കിഫ്ബി സമാഹരിച്ചതിനേക്കാൾ ഒരു ശതമാനത്തിൽ 1.5 ശതമാനംവരെ കുറഞ്ഞ പലിശനിരക്കിലാണ് സർക്കാർ കടമെടുക്കുന്നതെന്ന് ഞങ്ങൾ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.
മൂലധനനിക്ഷേപത്തിന് പണം കണ്ടെത്താനുള്ള പരിഹാരങ്ങൾ ചിലവ് കുറയ്ക്കുക, വരുമാനം വർധിപ്പിക്കുക, സ്വകാര്യനിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ്. സ്വകാര്യ നിക്ഷേപങ്ങളിലൂടെ സാമ്പത്തികവളർച്ച കൈവരിക്കുകയും അതുവഴി ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുകയും ചെയ്യാം. സഹകരണമേഖലയിലെ നിക്ഷേപങ്ങൾ ഉത്പാദനക്ഷമമായ രംഗങ്ങളിൽ ഉപയോഗിക്കുന്നതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ബോണ്ടുകൾ ഇറക്കി അവരുടെ പ്രദേശങ്ങളിലെ നിക്ഷേപത്തിന് വഴി കണ്ടെത്താം. ഇങ്ങനെ പലതും ചെയ്യാം. ചിലത് ഞങ്ങൾ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.
?: കേന്ദ്രസർക്കാർ ഓഫ് ബജറ്റ് വായ്പകൾ എടുക്കാറുണ്ട്. ആ നിലയ്ക്ക് സംസ്ഥാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് ശരിയാണോ?
= കേന്ദ്രത്തിന്റെ പങ്കിനെക്കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാടുകളും പതിനാറാം ധനകാര്യ കമ്മിഷന്റെ ശുപാർശകളും റിപ്പോർട്ടിലുണ്ട്. സമാനസാഹചര്യങ്ങളിലുള്ള മറ്റ് സംസ്ഥാനങ്ങളുമായി ചേർന്ന്, ഈ വിഷയത്തിൽ കേന്ദ്രവുമായി ചർച്ചയ്ക്ക് സംസ്ഥാനം തുടക്കംകുറിക്കണമെന്ന് ഞങ്ങൾ ശുപാർശ ചെയ്തിട്ടുണ്ട്.
?: ജി.എസ്.ടി. വന്നതോടെ കേരളം പോലുള്ള സംസ്ഥാനങ്ങളുടെ വരുമാനത്തിൽ ഇടിവുണ്ടായിട്ടുണ്ട്? ഇതു നികത്താൻ കേന്ദ്രത്തിന്റെ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് തുടരണമെന്ന അഭിപ്രായം താങ്കൾക്കുണ്ടോ?
= പതിനാറാം ധനകാര്യ കമ്മീഷന് സമർപ്പിച്ച നിവേദനത്തിൽ സംസ്ഥാനം ആർ.ഡി.ജി. (റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ്) ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിച്ചില്ല. മറ്റുപല ഗ്രാൻറുകളും ഇല്ലാതായിട്ടുണ്ട്. തീർച്ചയായും, സംസ്ഥാനം വലിയൊരു വിഭവപ്രതിസന്ധിയാണ് നേരിടുന്നത്. സ്വന്തം സാമ്പത്തികസ്ഥിതി ശക്തിപ്പെടുത്തുന്നതിനുള്ള പരിഷ്കാരങ്ങൾ നടപ്പാക്കുമ്പോൾത്തന്നെ, ഈ സാഹചര്യം ലഘൂകരിക്കാനുള്ള വഴികളെക്കുറിച്ച് കേന്ദ്രവുമായി ചർച്ചകൾ തുടരുകതന്നെ വേണം. ഇതാണ് ഞങ്ങളുടെ കാഴ്ചപ്പാട്. തീരുമാനിക്കേണ്ടത് സർക്കാരാണ്.
?: കമ്മിറ്റഡ് എക്സ്പെൻഡിച്ച്വർ (നിർബന്ധിത ചെലവ്) നമ്മുടെ റവന്യൂ വരുമാനത്തിന്റെ 87 ശതമാനത്തോളം വരുന്നതായി ധവളപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. പരിഹാരം നിർദേശിക്കുന്നുണ്ടോ?
= റിപ്പോർട്ടിൽ സാധ്യമായ ചില പരിഹാരങ്ങൾ ഞങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാൽ, ഇവ പൂർണമല്ലെന്നും ഞങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ വശങ്ങളും പരിഗണിച്ച് സർക്കാർ വിവിധ സാധ്യതകൾ പരിശോധിക്കുകയും വിവിധ മേഖലകളിലെ വിദഗ്ദ്ധരുമായി ചർച്ചചെയ്തശേഷം ഏറ്റവും അനുയോജ്യമായ രീതിയിൽ മുന്നോട്ടുപോകാൻ തീരുമാനിക്കുകയും ചെയ്യും. (വിരമിക്കൽ പ്രായം കേന്ദ്ര സർക്കാരിന്റേതിനു തുല്യമാക്കുക, ശമ്പള പരിഷ്കണം പത്തുവർഷത്തിലൊരിക്കലാക്കുക തുടങ്ങിയ നിർദേശങ്ങളാണ് ഇതുസംബന്ധിച്ച് റിപ്പോർട്ടിലുള്ളത്).
?: പെൻഷൻ പ്രായം വർദ്ധിപ്പിക്കണമെന്ന നിർദേശമാണ് മറ്റൊന്ന്. കേരളത്തിന്റെ സാഹചര്യത്തിൽ ഇതു സാധ്യമാവുമോ?
= പല സ്രോതസ്സുകളിൽനിന്ന് ലഭിച്ച ഒരു നിർദേശമാണിത്. എന്തു നിലപാട് സ്വീകരിക്കണമെന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്.
?: ധവളപത്രത്തിനെതിരെ ഉയരുന്ന വിമർശനങ്ങളെ എങ്ങനെ കാണുന്നു. പ്രത്യേകിച്ച് എ.ഐ. ഉപയോഗിച്ചെന്ന ആരോപണത്തെ?
= പ്രസിദ്ധീകരിക്കപ്പെട്ട സ്രോതസ്സുകളിൽനിന്നാണ് വിവരങ്ങൾ ശേഖരിച്ചത്. ഇതിന്റെ രചന പൂർണമായും നിർവഹിച്ചത് അംഗങ്ങളും സി.ഡി.എസ്. (CDS), ഗിഫ്റ്റ് (GIFT) എന്നീ വിംഗുകളിൽനിന്ന് ഞങ്ങൾ ഒപ്പംകൂട്ടിയ മറ്റ് ചിലരും ചേർന്നാണ്. ഫോർമാറ്റിങ്ങിനായി മാത്രമാണ് എ.ഐ. ഉപയോഗിച്ചത്.
ഈ റിപ്പോർട്ടിന്റെ ഏതെങ്കിലും ഭാഗം എ.ഐ. എഴുതിയതാണെന്ന ആരോപണം മറ്റൊരുതരത്തിൽ പ്രോത്സാഹജനകമാണ്. കാരണം റിപ്പോർട്ടിന്റെ ആധികാരികതയ്ക്കുള്ള അംഗീകാരമാണത്. ഉള്ളടക്കത്തെ പഴിക്കാൻ പറ്റിയിട്ടില്ലല്ലോ. ഈ റിപ്പോർട്ട് എ.ഐ. നിർമ്മിതമാണോ എന്ന് എ.ഐ. ടൂളുകൾ ഉപയോഗിച്ച് പരിശോധിക്കാൻ ‘മാതൃഭൂമി’യോടും മറ്റ് മാധ്യമങ്ങളോടും ഞാൻ ആവശ്യപ്പെടുന്നു. ഇത് വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്നതേയുള്ളൂ.
?: കഴിഞ്ഞ പത്തുവർഷത്തിനിടെ പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കാൻ സംസ്ഥാനസർക്കാർ സജീവമായ ഇടപെടലുകൾ നടത്തിയിരുന്നു. പക്ഷേ, ഇവയെല്ലാം നഷ്ടത്തിലാണെന്ന് കണക്കുകൾ പറയുന്നു. സ്വകാര്യവൽക്കരണമാണോ പ്രതിവിധി?
= കെ.എസ്.ആർ.ടി.സി., വൈദ്യുതി ബോർഡ്, വാട്ടർ അതോറിറ്റി എന്നിവയെക്കുറിച്ച് പ്രൊഫഷണൽ വിദഗ്ദ്ധർ പഠിക്കണമെന്നാണ് ഞങ്ങൾ വളരെ വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളത്. ലാഭമുണ്ടാക്കുന്ന സംരംഭങ്ങളെ വിപുലീകരിക്കാനോ ലയിപ്പിക്കാനോ അനുവദിക്കണം. സ്വകാര്യമൂലധനം കൊണ്ടവരണമോ എന്ന കാര്യത്തിൽ അതത് സ്ഥാപനങ്ങൾ തന്നെയാണ് തീരുമാനമെടുക്കേണ്ടത്.
സപ്ലൈകോയും മാവേലിയും തമ്മിൽ ലയിപ്പിക്കണമെന്നും ഞങ്ങൾ നിർദേശിച്ചിട്ടുണ്ട്. കാരണം ബെവ്കോ അവരുടെ ലാഭത്തിൽനിന്ന് നികുതി അടയ്ക്കുന്നുണ്ട്. രണ്ടും തമ്മിൽ ലയിപ്പിക്കുമ്പോൾ ബെവ്കോയുടെ ലാഭം സപ്ലൈകോയുടെ നഷ്ടവുമായി തട്ടിക്കിഴിക്കാൻ സാധിക്കും.
ദയനീയമായ സാമ്പത്തികസ്ഥിതി കണക്കിലെടുക്കുമ്പോൾ, തുടർച്ചയായി നഷ്ടം നേരിടുന്നതോ അല്ലെങ്കിൽ തങ്ങളുടെ അക്കൗണ്ടുകൾ കൃത്യസമയത്ത് പുതുക്കി സൂക്ഷിക്കാൻ സാധിക്കാത്തതോ ആയ സ്ഥാപനങ്ങളെ നിരന്തരം താങ്ങിനിർത്തുന്നത് തെറ്റാണെന്നാണ് ഞങ്ങൾ കരുതുന്നത്. അത്തരം സ്ഥാപനങ്ങളെ നികുതിദായകർക്ക് ഒരു ബാധ്യതയായി തുടരാൻ അനുവദിക്കരുത്.
?: സാമൂഹികക്ഷേമ പദ്ധതികളിൽ കേരളം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണ്. കേരളത്തിന്റെ സാമ്പത്തികസ്ഥിതി വഴിവെക്കാൻ ഇതു കാരണമായിട്ടുണ്ടോ?
= ഇത് കേരളത്തിലെ ജനങ്ങൾ ബോധപൂർവ്വം കൈക്കൊണ്ട ഒരു തീരുമാനമാണ്. ഇത് ജീവിതസൗകര്യം വർദ്ധിപ്പിക്കുന്നതിൽ വലിയ നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.
ജനക്ഷേമത്തിനായുള്ള പദ്ധതികൾ തുടരുകയും ശക്തിപ്പെടുത്തുകയും വേണം, അത്തരം ആവശ്യങ്ങൾക്കായി സംസ്ഥാന ബജറ്റിന്റെ വലിയൊരു പങ്ക് നാം വിനിയോഗിക്കേണ്ടതുണ്ട്.
Content Highlights: Kerala's Debt-to-GSDP ratio exceeds 35%., AI was used only for formatting, not content generation., Recommendations include cutting costs, increasing revenue, and encouraging private investment., Proposed merger of Supplyco and Bevco to offset losses., Need for professional audits of KSRTC, KSEB, and Water Authority.
Published: 07 Jun 2026, 12:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented