ന്യൂഡൽഹി: സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിലധികം ഓടുന്നതിന് പെര്‍മിറ്റ് അനുവദിക്കേണ്ടെന്ന മോട്ടോര്‍ വെഹിക്കിള്‍ സ്‌കീമിലെ വ്യവസ്ഥ റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരായ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. ഹൈക്കോടതി വിധിക്ക് എതിരെ കെഎസ്ആർടിസിയും സംസ്ഥാന സർക്കാരും നൽകിയ ഹർജിയിലാണ് നോട്ടീസ്. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിലും സുപ്രീം കോടതി കേസിലെ എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു. സ്റ്റേ ആവശ്യം അടുത്ത തവണ ഹർജിയിൽ വാദംകേൾക്കുമ്പോൾ പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 

To advertise here,

2023 മേയ് മൂന്നിനാണ് 140 കിലോമീറ്ററിലേറെ ദൈര്‍ഘ്യമുള്ള സ്വകാര്യബസുകളുടെ സര്‍വീസ് റദ്ദാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. റൂട്ട് ദേശസാല്‍കൃതമാക്കുന്നതിന്റെ ഭാഗമായാണ് മോട്ടോര്‍ വാഹനവകുപ്പ് ഈ ഉത്തരവിറക്കിയത്. ഉത്തരവിനെതിരേ സ്വകാര്യ ബസുടമകൾ നൽകിയ ഹർജി പരിഗണിച്ചാണ് മോട്ടോര്‍ വെഹിക്കിള്‍ സ്‌കീമിലെ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കിയത്. 

ഹൈക്കോടതി വിധിക്കെതിരേ കെഎസ്ആർടിസിയും സംസ്ഥാന സർക്കാരും നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ്മാരായ സഞ്ജയ് കുമാർ, എസ് സി ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചത്. കെഎസ്ആർടിസിക്കുവേണ്ടി സീനിയർ അഭിഭാഷകൻ സി. ഗിരി, സ്റ്റാന്റിങ് കോൺസൽ പ്രണവ് കൃഷ്ണ എന്നിവരാണ് ഹാജരായത്. സംസ്ഥാന സർക്കാരിനുവേണ്ടി സീനിയർ അഭിഭാഷകൻ പി.വി. സുരേന്ദ്ര നാഥ്‌, സ്റ്റാന്റിങ് കോൺസൽ സി.കെ. ശശി എന്നിവർ ഹാജരായി. കേസിൽ തടസ്സഹർജി നൽകിയിരുന്ന സ്വകാര്യ ബസ് ഉടമകൾക്കുവേണ്ടി സീനിയർ അഭിഭാഷകൻ രാകേന്ദ് ബസന്ത്, അഭിഭാഷകൻ ദിലീപ് പൂളകോട് എന്നിവർ ഹാജരായി.