പാലക്കാട്: പൊതുഗതാഗതസംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ബസുകൾ സ്വീകരിക്കാൻ സ്‌പോൺസർഷിപ്പ് പദ്ധതിയുമായി കെ.എസ്.ആർ.ടി.സി. ഗ്രാമീണമേഖലകളിലടക്കം യാത്രാസൗകര്യം വർധിപ്പിക്കാനാണ് വിവിധ സ്ഥാപനങ്ങളിൽനിന്നും വ്യക്തികളിൽനിന്നും കോർപറേഷൻ സ്‌പോൺസർഷിപ്പ് തേടുന്നത്.

To advertise here,

ഇതിനുള്ള മാർഗനിർദേശം കോർപറേഷൻ പുറപ്പെടുവിച്ചു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ, സഹകരണസ്ഥാപനങ്ങൾ, കമ്പനികൾ, ട്രസ്റ്റുകൾ എന്നിവർക്കുപുറമേ സി.എസ്.ആർ. ഫണ്ടുകൾ ഉപയോഗിച്ചും കെ.എസ്.ആർടി.സി.ക്ക് ബസുകൾ നൽകാം.

ഒൻപതുമീറ്റർ മുതൽ 15 മീറ്റർവരെ നീളമുള്ള എ.സി. പ്രീമിയം ബസുകൾ, എ.സി. സീറ്റർ, എ.സി. സ്ലീപ്പർ, സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ തുടങ്ങിയ വാഹനങ്ങളാണ് പദ്ധതിവഴി സ്വീകരിക്കുക. സ്‌പോൺസർ ചെയ്യുന്ന സ്ഥാപനത്തിന്റെയോ സംഘടനയുടെയോ പേര്/ബ്രാൻഡ് നിശ്ചിത മാർഗനിർദേശങ്ങൾക്കു വിധേയമായി ബസുകളിൽ പ്രദർശിപ്പിക്കാനും പരസ്യസാധ്യതകൾ പ്രയോജനപ്പെടുത്താനും അവസരം നൽകും.

വാഹനങ്ങൾ വാങ്ങിനൽകുകയോ തുക കോർപറേഷന് കൈമാറുകയോ ചെയ്യാം. സ്‌പോൺസർഷിപ്പിലൂടെ ലഭിക്കുന്ന ബസുകളുടെ നിയന്ത്രണം പൂർണമായും കെ.എസ്.ആർ.ടി.സി.ക്കായിരിക്കുമെന്നും നിർദേശങ്ങളിൽ പറയുന്നു.

കെ.എസ്.ആർ.ടി.സി. കൂറിയർ സേവനം വിപുലീകരിച്ചു

കെ.എസ്.ആർ.ടി.സി. കൂറിയർ സേവനം കൂടുതൽ വിപുലീകരിച്ചു. രേഖകൾ ഉൾപ്പെടെയുള്ളവ സുരക്ഷിതമായും വേഗത്തിലും ഇനി കൈമാറാം. സംസ്ഥാനത്ത് 23 ഡിപ്പോകളിലാണ് കൂറിയർ ആൻഡ് ലോജിസ്റ്റിക്‌സ് സർവീസുള്ളത്. തിരുവനന്തപുരം സെൻട്രലിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സെന്ററുണ്ട്. മറ്റു സ്ഥലങ്ങളിൽ പകലാണു പ്രവർത്തനം. ആലപ്പുഴ ജില്ലയിൽ ആലപ്പുഴ, കായംകുളം ഡിപ്പോകളിൽ സേവനം ലഭ്യമാണ്. കൂടുതൽ ഡിപ്പോകളിൽ ഉടൻ കൂറിയർ സർവീസ് തുടങ്ങാനാണു ശ്രമം. പദ്ധതിയിലൂടെ കൂടുതൽ വരുമാനം നേടാനാകുമെന്നാണു പ്രതീക്ഷ.

സ്ഥാപനങ്ങൾക്കും ഓൺലൈൻ വ്യാപാരികൾ, ചെറുകിട സംരംഭകർ, വിദ്യാർഥികൾ തുടങ്ങിയവർക്കും കൂറിയർ സേവനം പ്രയോജനപ്പെടുത്താം. കൂറിയർ സർവീസ് നാളുകളായി പ്രവർത്തിക്കുന്നുണ്ടെങ്കിലും അടുത്തിടെയാണ് സേവനം കൂടുതൽ വിപുലീകരിച്ചത്. കെ.എസ്.ആർ.ടി.സി. സർവീസുള്ള മേഖലകളിൽ സാധനങ്ങൾ എളുപ്പത്തിലെത്തിക്കാൻ സാധിക്കുന്നുണ്ട്.

കൂറിയർ കൗണ്ടറുള്ള ഡിപ്പോകളിൽനിന്ന് പാഴ്സൽ ബുക്കുചെയ്യുന്നതിനും നിരക്ക്, റൂട്ട്, എത്തുന്ന സമയം തുടങ്ങിയ വിവരങ്ങൾ അറിയുന്നതിനും സൗകര്യമുണ്ട്. ദൂരത്തിന്റെയും തൂക്കത്തിന്റെയും അടിസ്ഥാനത്തിലാണ് നിരക്ക്. ആലപ്പുഴയിൽ വാണിജ്യമേഖലയിലും ജനങ്ങൾക്കിടയിലും കൂറിയർ സർവീസിനു കൂടുതൽ സ്വീകാര്യത നേടാനുള്ള ശ്രമത്തിലാണ് അധികൃതർ. ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് റെയിൽവേ മാതൃകയിൽ കെ.എസ്.ആർ.ടി.സി.യും സർവീസ് തുടങ്ങിയത്.