കോട്ടയം: കല്ലുംമണ്ണും പുറത്തേക്കുകൊണ്ടുപോകുന്നത് ജൂലായ് ഒൻപതിന് തമിഴ്‌നാട് നിരോധിച്ചതോടെ ദേശീയപാത 66 നിർമാണം മുടങ്ങി. കാസർകോടുമുതൽ തിരുവനന്തപുരം വരെയുള്ള മിക്ക റീച്ചുകളിലും നിർമാണ പ്രതിസന്ധിയുണ്ട്. ഇതോടെ ദേശീയപാത പൂർണമായി 2028-ലും പൂർണമായും തുറക്കില്ലെന്നുറപ്പായി.

To advertise here,

കല്ലിന്റെയും മണ്ണിന്റെയും ക്ഷാമവും പണി നിലച്ച കാര്യവും ദേശീയപാത അതോറിറ്റി സംസ്ഥാനസർക്കാരിനെ അറിയിച്ചിട്ടുണ്ട്. കുറച്ചു ലോഡ്‌ ദിവസവും എത്തിക്കാൻ സംസ്ഥാനം മുൻകൈയെടുക്കണമെന്നതാണ് ആവശ്യം. ഇളവ് ആവശ്യപ്പെട്ട് ജൂലായ് 17-ന് ചീഫ് സെക്രട്ടറിയും 28-ന് മുഖ്യമന്ത്രിയും തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. അനുകൂല നടപടിയുണ്ടായില്ല.

2027-ൽ പൂർണമായും തുറക്കാനിരുന്ന പാതയാണ് പല പ്രതിസന്ധികൾ വന്നതോടെ നീണ്ടത്. കല്ലും മണ്ണും വേണ്ടാത്ത ജോലികളാണ് ‌പലയിടത്തും നിലവിൽ തുടരുന്നത്. ചില ഭാഗങ്ങളിൽ പുതുതായി ഫ്ലൈഓവറുകൾ അനുവദിച്ചതോടെ കൂടുതൽ നിർമാണ സാമഗ്രികൾ അത്യാവശ്യമാണ്.

വടക്കൻ ജില്ലകളിലെ കരാർ 2028-വരെ കമ്പനികൾക്ക് നീട്ടിനൽകിയിട്ടുണ്ട്. തൃശ്ശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ കരാർകൂടി നീട്ടണമെന്നാണ് കമ്പനികളുടെ ആവശ്യം. നിർമാണം അവസാനഘട്ടത്തിലേക്കുകടക്കുന്ന കഴക്കൂട്ടം-കടമ്പാട്ടുകോണം റീച്ചിൽ അടിയന്തരമായി കല്ലും മണ്ണും കൂടുതൽ വേണമെന്ന് കരാർ കമ്പനി അതോറിറ്റിയെ അറിയിച്ചു. യു.എസ്.-ഇറാൻ സംഘർഷം ബിറ്റുമിന്റെ വരവിനെ ബാധിച്ചതും നിർമാണത്തിന് തടസ്സമായി.

ദിവസവും വേണ്ടത് 120 ലോഡ്

കേരളത്തിൽ ലഭ്യമല്ലാത്തതിനാൽ തമിഴ്‌നാടിനെയാണ് നിർമാണവസ്തുക്കൾക്ക് ആശ്രയിക്കുന്നത്. വലിയ ടോറസിൽ 120 ലോഡാണ് ദിവസവും വേണ്ടത്. ഇതാണ് ഇപ്പോൾ നിലച്ചത്. കുറഞ്ഞത് 50 ലോഡെങ്കിലും ദിവസവും എത്തിക്കണമെന്നാണ് അതാറിറ്റി, സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടത്. തമിഴ്നാടുമായി ഉടനെ ഉന്നതതലചർച്ച നടത്താനാണ് സംസ്ഥാനം ശ്രമിക്കുന്നത്.