കൊച്ചി: ആഗോള അയ്യപ്പസംഗമത്തില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. പരിപാടിയില്‍ സര്‍ക്കാരിന്റെ റോള്‍ എന്താണെന്നും അയ്യപ്പന്റെ പേരില്‍ പണം പിരിക്കാന്‍ കഴിയുമോ എന്നും കോടതി ചോദിച്ചു. ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചാണ് ആഗോള അയ്യപ്പ സംഗമത്തിന് എതിരായ ഹര്‍ജികള്‍ ഇപ്പോള്‍ പരിഗണിച്ചുകൊണ്ടിരിക്കുന്നത്. അയ്യപ്പനെ വില്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അത് അനുവദിക്കരുതെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. എന്നാല്‍, അയ്യപ്പന്റെ പേരില്‍ പണപ്പിരിവ് നടത്തുന്നില്ലെന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും വ്യക്തമാക്കി.
കൗതുകകരമായ പരാമര്‍ശങ്ങളും ചോദ്യങ്ങളുമാണ് കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. 'ആഗോള അയ്യപ്പസംഗമത്തില്‍ സര്‍ക്കാരിന്റെ റോള്‍ എന്താണ്? സംഗമത്തിലേക്ക് ആരെയൊക്കെയാണ് ക്ഷണിക്കുന്നത്? ക്ഷണിതാക്കളുടെ കാര്യത്തില്‍ മാനദണ്ഡമുണ്ടോ? പരിപാടിയുടെ ഭാഗമായി പണപ്പിരിവ് നടക്കുന്നുണ്ടോ? പണപ്പിരിവ് നടക്കുന്നുണ്ടെങ്കില്‍, ആ പണം എന്ത് ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുക?' തുടങ്ങിയ കാര്യങ്ങളാണ് കോടതി പ്രധാനമായും ചോദിച്ചത്.
സര്‍ക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണ കുറുപ്പ് നേരിട്ട് വന്നാണ് കേസുകളില്‍ വാദം നടത്തുന്നത്. സര്‍ക്കാര്‍ വളരെ പ്രധാന്യത്തോടെയാണ് ഈ കേസിനെ കാണുന്നത് എന്നതാണ് ഇതില്‍നിന്നും വ്യക്തമാകുന്നത്. ശബരിമലയുടെ വികസനത്തിന് വേണ്ടിയാണ് ഈ സംഗമം നടത്തുന്നത് എന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.
പരിപാടിയുടെ ഭാഗമായി നിര്‍ബന്ധിതമായ പണപ്പിരിവ് നടക്കുന്നില്ല. സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങുന്നുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ഒരു സ്‌പോണ്‍സര്‍ഷിപ്പ് കമ്മിറ്റിയെ തന്നെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ശബരിമലയുടെ മാസ്റ്റര്‍ പ്ലാന്‍ നടത്തിപ്പിനായി 1300 കോടി രൂപയോളം വേണ്ടിവരും. റോപ് വേ അടക്കമുള്ള മറ്റ് നിര്‍മാണപ്രവര്‍ത്തനങ്ങളും ശബരിമലയില്‍ നടക്കുന്നുണ്ട്. ഇതിനൊക്കെ സഹായിക്കാന്‍ സന്നദ്ധരായി ആരെങ്കിലും മുന്നോട്ടുവന്നാല്‍ അത് സ്വീകരിക്കേണ്ടതില്ലേ എന്നും സര്‍ക്കാര്‍ കോടതിയില്‍ ചോദിച്ചു.
വ്യവസായി വിജയ് മല്യ ശബരിമല ക്ഷേത്രത്തിന് സ്വര്‍ണം പൂശിയതടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ കോടതിയുടെ ശ്രദ്ധയില്‍പെടുത്തി. തമാശരൂപേണ, ' ആ പാവപ്പെട്ട മനുഷ്യന്‍ ഇപ്പോള്‍ വിദേശത്താണല്ലോ,' എന്നാണ് കോടതി തിരിച്ചുചോദിച്ചത്. ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും വ്യക്തത ഇല്ല എന്നതാണ് കോടതി ഉന്നയിക്കുന്ന പ്രധാനപ്പെട്ട ചോദ്യം.
മൂവായിരത്തോളം പേരെയാണ് പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുള്ളത് എന്നാണ് സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിച്ചത്. ക്ഷണിതാക്കള്‍ക്ക് പ്രത്യേക മാനദണ്ഡം ഒന്നുമില്ലെന്നും അയ്യപ്പ വിശ്വാസികള്‍ക്കെല്ലാം സംഗമത്തില്‍ ഭാഗമാകാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ശബരിമലയുടെ ഭാവി വികസനം ഏതുതരത്തിലാണ് മുന്നോട്ട് കൊണ്ടുപോകേണ്ടത് എന്നത് സംബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള ഭക്തരുമായി നടത്തുന്ന ചര്‍ച്ചയാണ് ആഗോള അയ്യപ്പ സംഗമം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതുസംബന്ധിച്ച മാസ്റ്റര്‍ പ്ലാന്‍, സംഗമത്തില്‍ എത്തുന്നവര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ അവതരിപ്പിക്കും.
അതേസമയം, ഹര്‍ജിക്കാര്‍ ഈ സംഗമത്തെ ശക്തമായി എതിര്‍ത്തു. അയ്യപ്പനെ വില്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അത് ഒരുതരത്തിലും അംഗീകരിക്കാനാവില്ല എന്നാണ് ഹര്‍ജിക്കാര്‍ പറയുന്നത്. കൃത്യമായ രേഖകളൊന്നും ഇല്ലാതെയാണ് ദേവസ്വം ബോര്‍ഡ് ഇത്തരമൊരു പരിപാടിയുമായി മുന്നോട്ടുപോകുന്നതെന്നും അതുകൊണ്ടുതന്നെ ഈ നീക്കം തടയണം എന്നുമാണ് ഹര്‍ജിക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.
Content Highlights: kerala high court questions kerala government role and fund collection in global ayyappa sangamam
Published: 10 Sept 2025, 04:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented