തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ഡിഎ സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട വിവാദം കോടതി കയറിയതിനിടെ കെ.സ്മാർട്ടിലെ വിവരങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസ് തേടിയതിന്റെ രേഖയും പുറത്ത്. ഇന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ട രേഖ പ്രകാരം കേവലം സർക്കാർ ഉദ്യോഗസ്ഥരുടെ മാത്രം വിവരങ്ങളല്ല മുഖ്യമന്ത്രിയുടെ ഓഫീസ് തേടിയിരിക്കുന്നത്. ഇതോടെ സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ മാത്രമല്ല, പൊതുജനങ്ങളുടെ വിവരങ്ങളും അവരുടെ അനുമതിയില്ലാതെ ഇത്തരത്തിൽ ചോർത്തിയോ എന്ന സംശയമാണ് ബലപ്പെടുന്നത്.
സ്പാർക്കിൽനിന്ന് മാത്രമല്ല, തദ്ദേശ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്ന സർക്കാരിന്റെ ഡിജിറ്റൽ പദ്ധതിയായ കെ-സ്മാർട്ടിൽനിന്നുള്ള ഡാറ്റയും ആവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള ഓഫീസർ ഓൺ സ്‌പെഷൽ ഡ്യൂട്ടി സീറാം സാംബശിവ റാവു വിവിധ വകുപ്പുകൾക്ക് അയച്ച കത്തിലാണ് ഈ വിവരങ്ങളുള്ളത്.
തദ്ദേശ സ്ഥാപനങ്ങളിൽനിന്നുള്ള 950-ൽ അധികം സേവനങ്ങൾക്കായി പൊതുജനങ്ങൾ രജിസ്റ്റർ ചെയ്യുന്ന പ്ലാറ്റ് ഫോമാണ് കെ- സ്മാർട്ട്. ഒരു കോടിയിലേറെ വ്യക്തികളുടെ വിവരങ്ങളാണ് കെ- സ്മാർട്ടിലുള്ളതെന്നാണ് സൂചന. ആനിലയ്ക്ക്, കരുതപ്പെട്ടിരുന്നതിനേക്കാൾ വലിയ ഡാറ്റാ ചോർച്ച നടന്നോ എന്ന സംശയമാണ് ഉയരുന്നത്.
സർക്കാർ സേവനങ്ങൾക്കായി 'സെൻട്രലൈസ്ഡ് നോട്ടിഫിക്കേഷൻ ഹബ്' രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ ഒഎസ്ഡി സീറം സാംബശിവ റാവു കെ-സ്മാർട്ടിൽനിന്നുള്ള വിവരം തേടിയത്. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ ഒരു 'ഡാറ്റാ ലേക്ക്' നിർമ്മിക്കുന്നതിനായാണ് വിവരങ്ങൾ ശേഖരിക്കുന്നതെന്ന് കത്തിൽ പറയുന്നു. ഇതിന്റെ ഭാഗമായി കെ-സ്മാർട്ടിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉപഭോക്താക്കളുടെ പേര്, ഫോൺ നമ്പർ, വയസ്, ജില്ല, താലൂക്ക്, വാർഡ്, തദ്ദേശ സ്ഥാപനം തുടങ്ങിയ വ്യക്തിവിവരങ്ങൾ നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.
ഐടി മിഷന്റെ സഹായത്തോടെഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് നടപ്പിലാക്കുന്ന ഈ പദ്ധതിക്കായി 2026 ഫെബ്രുവരി 12-നകം വിവരങ്ങൾ കൈമാറാനായിരുന്നു നിർദേശം. ഐടി മിഷനിലെ അസിസ്റ്റന്റ് മിഷൻ കോർഡിനേറ്ററുടെ ഇമെയിൽ വിലാസത്തിലേക്കാണ് ഈ വിവരങ്ങൾ അയക്കേണ്ടത്. എസ്എംഎസ്, ഇമെയിൽ, വാട്‌സാപ്പ്, വോയിസ് എന്നിവ വഴി തത്സമയ അറിയിപ്പുകൾ നൽകുന്നതിനും 'ഗവൺമെന്റ് ഓഫ് കേരള' എന്ന പേരിൽ ഏകീകൃത സന്ദേശങ്ങൾ അയക്കുന്നതിനുമാണ് ഈ വിവരങ്ങൾ ഉപയോഗിക്കുകയെന്നാണ് ഔദ്യോഗിക വിശദീകരണം.
Content Highlights: Shocking data breach K-Smart, Spark data of millions of Kerala govt employees & citizens compromised.
Published: 25 Feb 2026, 12:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented