തിരുവനന്തപുരം: കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ്‌ഐആര്‍) തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ നീട്ടിവെക്കണമെന്ന ആവശ്യവുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍. ഇതുസംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കി. സര്‍വകക്ഷി യോഗത്തില്‍ പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് ഓഫീസര്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചിരിക്കുന്നത്. 

To advertise here,

നവംബറിലോ ഡിസംബറിലോ ആയിരിക്കും കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുക. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ചുമതലയുള്ള കളക്ടര്‍മാരും ഡെപ്യൂട്ടി കളക്ടര്‍മാരും തദ്ദേശ തിരഞ്ഞെടുപ്പിലെ റിട്ടേണിങ് ഓഫീസര്‍മാര്‍ ആയതിനാല്‍ നടപടികളില്‍ ആശയക്കുഴപ്പുമുണ്ടാകും എന്ന് ആശങ്കയുണ്ട്. ഇതുകൂടി പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് ഓഫീസര്‍ കേന്ദ്രത്തിലേക്ക് കത്തയച്ചിരിക്കുന്നത്. 

സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ചാല്‍ കേരളത്തില്‍ ഡിസംബറിന് ശേഷമായിരിക്കും തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നടപ്പാക്കുക. ഈ മാസം ആദ്യത്തോടെയാണ് എല്ലാ സംസ്ഥാനങ്ങളിലും തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നടത്താന്‍ തീരുമാനമായത്. 2002-ലെ പട്ടിക അടിസ്ഥാനമാക്കിയാണ് വോട്ടര്‍ പട്ടിക പുതുക്കുക.