കോഴിക്കോട്: ഷാഫി പറമ്പിൽ എംപിക്കെതിരായ പോലീസ് അതിക്രമത്തിൽ രൂക്ഷവിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പേരാമ്പ്രയിൽ യുഡിഎഫ് ജാഥ നടത്തരുതെന്ന സിപിഎമ്മിന്റെ ആവശ്യം പോലീസ് നടപ്പാക്കുകയായിരുന്നുവെന്ന് എംപി വിമർശിച്ചു.

To advertise here,

പാർലമെൻ്റ് മെമ്പറുടെ മൂക്കിന്റെ പാലം പോലീസ് അടിച്ചുപൊട്ടിച്ചു. ഷാഫിക്കെതിരെ നടന്നത് പ്രിവിലേജ് വിഷയമാണ്. ഇത് ലോക്‌സഭ സ്പീക്കറുടെ ശ്രദ്ധയിൽപ്പെടുത്തുകയും പരാതി നൽകുകയും ചെയ്യും. അക്രമത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ട്. റൂറൽ എസ്പി കള്ളം പറഞ്ഞു. പോലീസും സിപിഎമ്മും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ഈ ആക്രമണം.

ശബരിമല വിഷയത്തിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടന്നത്. കോൺഗ്രസ് ശബരിമല വിഷയം വിടില്ല. മുഖ്യമന്ത്രിക്ക് സമാധാനത്തോടെ ഉറങ്ങാൻ പറ്റില്ല. കോഴിക്കോട് ബേബി മെമേമോറിയൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷാഫി പറമ്പിലിനെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെസി. നജീബ് കാന്തപുരം എംഎൽഎയും ഒപ്പമുണ്ടായിരുന്നു.

ഷാഫിക്കെതിരായ അതിക്രമം വളരെ ക്രൂരമായിരുന്നുവെന്നും സിപിഎം ക്വട്ടേഷന്റെ ഭാഗമാണിതെന്നും നജീബ് കാന്തപുരം എംഎൽഎ കുറ്റപ്പെടുത്തി. ഭരണമുള്ളപ്പോൾ പോലീസിനെ ഉപയോഗിച്ചും ഭരണമില്ലാത്തപ്പോൾ ഗുണ്ടകളെ ഉപയോഗിച്ചും ക്വട്ടേഷൻ പ്രവർത്തനങ്ങൾ നടത്തും. പ്രധാന വിഷയത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള അക്രമമാണ് ഇത്.

മൂക്കിന്റെ എല്ല് തകർന്നിട്ടും മനസാക്ഷിയില്ലാത്ത വർത്തമാനമാണ് സിപിഐഎം നേതാക്കൾ പറയുന്നത്. ഷാഫിക്ക് ശ്വാസം എടുക്കാൻ പോലും പറ്റാത്ത സാഹചര്യമാണുള്ളത്. സ്ട്രൈക്കർ കാൻഡിഡേറ്റിന് തോൽപ്പിച്ചതിന്റെ ആഘാതം ഇല്ലാതാക്കാനാണ് സിപിഎം ശ്രമം. എംഎൽഎ വിമർശിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നടത്തിയ ബോഡി ഷെയ്മിങ് പരാമർശം ആരെക്കുറിച്ചും പറയാൻ പാടില്ലാത്ത വിധത്തിലുള്ളതാണെന്ന് നജീബ് പറഞ്ഞു. എംഎൽഎമാരുടെ ആരോഗ്യമളക്കാൻ എന്ത് പാരാമീറ്ററാണ് മുഖ്യമന്ത്രിയുടെ കയ്യിലുള്ളതെന്നും ദുർബലരെ കൂടി മുഖ്യമന്ത്രി അവഹേളിച്ചുവെന്നും എംഎൽഎ കുറ്റപ്പെടുത്തി.

ആദ്യം ഉയരക്കുറവ് മാത്രമാണ് മുഖ്യമന്ത്രി പ്രതിപാദിച്ചത്. വിശദീകരിച്ചപ്പോൾ കൂടുതൽ കുളമായി. സാംസ്കാരിക പ്രവർത്തകരെല്ലാം ഇരുമ്പുകൂട്ടിലാണ്. അവരെ തുറന്നു വിട്ടിട്ടില്ല. ഈ ഇരുമ്പുമറ പൊട്ടുന്ന ഒരു ദിവസം വരും. അതിനായി കാത്തിരിക്കുകയാണ്. നജീബ് കാന്തപുരം പറഞ്ഞു.