മേപ്പാടി: കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്കുള്ള തിരച്ചിൽ ശനിയാഴ്ചയും തുടരും. നാലാംദിനത്തിൽ ഒന്ന്, രണ്ട് സോണുകൾ ശ്രദ്ധകേന്ദ്രീകരിച്ചു തിരച്ചിൽ നടത്താനാണ് തീരുമാനം. മന്ത്രി ടി. സിദ്ദിഖ്, കളക്ടർ ഡി.ആർ. മേഘശ്രീ എന്നിവരുൾപ്പെടെ പങ്കെടുത്ത അവലോകനയോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

To advertise here,

മീനാക്ഷി പാലത്തിൽ കയർകെട്ടി പോലീസ്, വാഹനങ്ങൾക്കും വ്യക്തികൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രാദേശികവാസികളെയും തിരച്ചിലുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരെയും മാത്രമേ പാലത്തിന്‌ അക്കരെ കടത്തിവിടുന്നുള്ളൂ. ചൂരൽമലയിലേക്കുള്ള കെ.എസ്.ആർ.ടി.സി. ബസുകളും മീനാക്ഷിപ്പാലം കടത്തിവിടുന്നില്ല. ബസിലെത്തുന്നവരെ താഞ്ഞിലോട് മുസ്‌ലിംപള്ളിക്കു സമീപം ആളെ ഇറക്കിയാൽ ജീപ്പിൽ പാലത്തിന്റെ മറുകരയെത്തിക്കുകയാണ് ചെയ്യുന്നത്.

ദുരന്തമുണ്ടായ സ്ഥലത്തേക്കുള്ള അനാവശ്യ സന്ദർശകരെ നിയന്ത്രിക്കാൻ പോലീസ് കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്.

മേപ്പാടി ടൗൺ, ഒന്നാംമൈൽ, മേപ്പാടി പോളിടെക്‌നിക് എന്നിവിടങ്ങളിൽനിന്ന്‌ പോലീസ് പരിശോധനയ്ക്കുശേഷം മാത്രമേ സ്വകാര്യവാഹനങ്ങൾ കടത്തിവിടുന്നുള്ളൂ. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽനിന്നായി ഡിവൈ.എസ്.പി., ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർ ഉൾപ്പെടെ നൂറോളം പോലീസ് ഓഫീസർമാരെ വിവിധയിടങ്ങളിലായി ജോലിക്ക് വിന്യസിച്ചിട്ടുണ്ട്.

തുരങ്കപാത പദ്ധതിപ്രദേശത്തിനു സമീപത്തുണ്ടായ മണ്ണിടിച്ചിലിൽ ഇതുവരെ ഏഴ് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 18 പേരാണ് അപകടത്തിലുൾപ്പെട്ടത്. ദേശീയ ദുരന്തനിവാരണസേന, പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്, അഗ്നിരക്ഷാസേന, സന്നദ്ധസംഘടനാ വൊളന്റിയർമാർ എന്നിവർ ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. അപകടത്തെ തുടർന്ന് മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി അധികൃതർ അറിയിച്ചു.

ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ എഴുപത് സേനാംഗങ്ങളെയും 110 അഗ്നിരക്ഷാ സേനാംഗങ്ങളെയുമാണ് ദുരന്തമുണ്ടായ സ്ഥലത്ത് ജോലിക്ക് നിയോഗിച്ചിട്ടുള്ളത്. മേപ്പാടി ഗവ. പോളിടെക്നിക് കോളേജിലെ ദുരിതാശ്വാസക്യാമ്പിൽ താമസിക്കുന്നവർക്ക് ഭക്ഷണം, വെള്ളം, വസ്ത്രം, മരുന്ന് എന്നിവ കൃത്യമായി ലഭ്യമാക്കിയിട്ടുണ്ടെന്നു അധികൃതർ പറഞ്ഞു. 49 കുടുംബങ്ങളിലെ 132 പേരാണ് നിലവിൽ ക്യാമ്പിലുള്ളത്. ക്യാമ്പിൽ ക്രമീകരിച്ച കമ്യൂണിറ്റി കിച്ചൺ മുഖേന 800 പേർക്ക് ദിവസേന ഭക്ഷണം വിതരണംചെയ്യുന്നുണ്ട്.