തൃശ്ശൂര്‍: പോലീസില്‍ നായയെയും തീറ്റയും മരുന്നും വാങ്ങിയതിലുണ്ടായ ക്രമക്കേടില്‍ സംസ്ഥാന ഡോഗ് സ്‌ക്വാഡിലെ നോഡല്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. അസി. കമാന്‍ഡന്റ് എ.എസ്. സുരേഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയത്. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പോലീസ് നായയെ വാങ്ങിയതില്‍ ക്രമക്കേട് നടന്നെന്ന വാര്‍ത്ത മാതൃഭൂമി ന്യൂസ് നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു

To advertise here,

തൃശ്ശൂരിലെ സ്റ്റേറ്റ് ഡോഗ് ട്രെയിനിങ് സ്‌കൂളിലേക്ക് നായക്കുട്ടികളെയും അവയ്ക്ക് തീറ്റയും മരുന്നും വാങ്ങിയതിലാണ് ക്രമക്കേട് നടന്നതെന്നാണ് വിജിലന്‍സ് നടത്തിയ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് സര്‍ക്കാരിനു കൈമാറുകയും തുടര്‍പരിശോധനകള്‍ക്കുശേഷം സര്‍ക്കാര്‍ നടപടിയെടുക്കുകയുമായിരുന്നു.  

ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് വലിയ വിലകൊടുത്ത് നായക്കുട്ടികളെ വാങ്ങിയതിലും ഭക്ഷണവും മരുന്നും വാങ്ങിയതിലുമാണ് ക്രമക്കേട് കണ്ടെത്തിയത്. 125 നായകളെ പരിശീലിപ്പിക്കാനും വളര്‍ത്താനുമുള്ള സൗകര്യം കേരള പോലീസ് അക്കാദമിയില്‍ത്തന്നെയുണ്ടെന്നിരിക്കേ, സൗകര്യമില്ലാത്ത കുട്ടിക്കാനം പോലുള്ള ക്യാമ്പുകളില്‍ നായകള്‍ക്ക് പരിശീലനം നല്‍കിയതായും അന്വേഷണത്തില്‍ കണ്ടെത്തി. പിന്നാലെയാണ് നടപടി.