തിരുവനന്തപുരം: യുട്യൂബ് വീഡിയോയിലൂടെ സ്ത്രീകളെ അവഹേളിച്ച വിജയ് പി.നായരെ കൈയേറ്റം ചെയ്തതിന്റെ പേരില്‍ അറസ്റ്റുചെയ്യുകയാണെങ്കില്‍ അഭിമാനത്തോടെ ജയിലിലേക്ക് പോകുമെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. കേരളത്തിലെ മുഴുവന്‍ സ്ത്രീകള്‍ക്കും വേണ്ടി രക്തസാക്ഷിയാകാന്‍ താന്‍ തയ്യാറാണെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വിജയ് പി നായരെ കൈയേറ്റം ചെയ്തതിന് ഭാഗ്യലക്ഷ്മിയുള്‍പ്പടെ മൂന്നുപേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി തമ്പാനൂര്‍ പോലീസ് കേസെടുത്തിരുന്നു. വിജയ്‌യുടെ പരാതിയിലാണ് കേസെടുത്തത്. 

To advertise here,

'വിജയ് പി.നായരുടെ വീഡിയോ കഴിഞ്ഞ കുറേ നാളുകളായി ആളുകള്‍ കണ്ടുവരുന്നു. ആര്‍ക്കും ഇതിനെതിരെ പ്രതികരിക്കാന്‍ തോന്നിയില്ല. പോലീസുകാര്‍ പോലും അയാള്‍ക്കെതിരെ ഒരു ചെറുവിരല്‍ അനക്കിയില്ല. ഞങ്ങള്‍ അവിടെ ചെന്ന് ചോദ്യം ചെയ്തപ്പോള്‍ അത് ഒരു കുറ്റമായെങ്കില്‍ നിയമപരമായി നേരിടാന്‍ തയ്യാറാണ്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലില്‍ കൊണ്ടുപോകുകയാണെങ്കില്‍ ഞാന്‍ തലയില്‍ മുണ്ടിട്ട് പേകേണ്ട ഒരു കാര്യവുമില്ല നല്ല അന്തസ്സായിട്ട് തന്നെ പോകും. കേരളത്തിലെ സ്ത്രീകള്‍ക്ക് വേണ്ടിയാണ് വീഡിയോക്കെതിരെ പ്രതികരിച്ചത്. 

ശാന്തിവിള ദിനേശ് എന്ന വ്യക്തി എന്റെ പേര് പറഞ്ഞ് വ്യക്തിപരമായാണ് അധിക്ഷേപിച്ചിരിക്കുന്നത്. വിജയ് അയാളുടെ വീഡിയോയില്‍ ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നാണ് പറഞ്ഞിരിക്കുന്നത്. അത് ഏതു ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായിക്കൊളളട്ടേ, സുഗതകുമാരി അമ്മയെ കുറിച്ച് പറഞ്ഞിട്ടുണ്ട്. കേരളത്തിലെ വനിതാ കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ എന്നുപറയുമ്പോള്‍ അത് സുഗതകുമാരി അമ്മയാണ്. 

എന്റെ അമ്മയെ കുറിച്ചാണ് ഇങ്ങനെ പറയുന്നതെങ്കില്‍ എനിക്ക് കേട്ടിരിക്കാന്‍ പറ്റില്ല. ഇവിടെയുളള ജനങ്ങളും പോലീസുകാരും അത് നിശബ്ദരായി കേട്ടുകൊണ്ടിരുന്നിട്ട് അതിനുവേണ്ടി മൂന്ന് സ്ത്രീകള്‍ രംഗത്തിറങ്ങുമ്പോള്‍ ഞങ്ങളെ തെറി വിളിക്കുകയും ഞങ്ങള്‍ക്കെതിരെ കേസ് എടുക്കുകയും ചെയ്താല്‍ അഭിമാനത്തോടെ ജയിലിലേക്ക് പോകും. ഒരു രക്തസാക്ഷിയാകാന്‍ എനിക്ക് മടിയില്ല. ഇതിന്റെ പേരില്‍ ഒരു നിയമഭേഗദഗതി ഇവിടെ വരികയാണെങ്കില്‍ വരട്ടേ. അല്ലെങ്കില്‍ ഇനിയും ഭാഗ്യലക്ഷ്മിമാര്‍ ഉണ്ടാകും. അവര്‍ നിയമം കൈയിലെടുക്കേണ്ട അവസ്ഥ വരും.' ഭാഗ്യലക്ഷ്മി പറഞ്ഞു. 

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ വിജയ് പി. നായരുടെ ഓഫീസില്‍ വെച്ചാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും അശ്ലീല പരാമര്‍ശമങ്ങളും നടത്തിയതിനെ തുടര്‍ന്ന് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ ചേര്‍ന്ന്  ഇയാളെ കൈയേറ്റം ചെയ്യുകയായിരുന്നു. വിജയ്യുടെ ദേഹത്ത് കരി ഓയില്‍ ഒഴിച്ച സ്ത്രീ സംഘം സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയതിന് ഇയാളെക്കൊണ്ട് മാപ്പുപറയിപ്പിക്കുകയും ചെയ്തു. 

 

Content Highlights :If arrested, I will go to jail with pride says Bhagyalakshmi