കണ്ണൂർ: സിപിഎമ്മിനേക്കാൾ ആദർശശുദ്ധി സിപിഐ പുലർത്തുന്നുവെന്ന് എഴുത്തുകാരൻ എം. മുകുന്ദൻ. മുമ്പ് സിപിഎമ്മിന് ആദർശശുദ്ധി ഉണ്ടായിരുന്നെന്നും എന്നാൽ, പാർട്ടി വലുതായപ്പോൾ അത് നഷ്ടപ്പെട്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പിഎം ശ്രീ പോലുള്ള വിഷയങ്ങളിൽ സിപിഐ എടുത്ത നിലപാട് ചൂണ്ടിക്കാട്ടിയായിരുന്നു മുകുന്ദന്റെ പ്രതികരണം.

To advertise here,

‘സിപിഐയുടെ ശരീരഭാഷയൊക്കെ എനിക്ക് വളരെ സ്വീകാര്യമാണ്. ഒരു ശുദ്ധിയുണ്ട് അതിൽ. അത് നഷ്ടപ്പെടാതിരിക്കട്ടെ. സിപിഎമ്മിനും പണ്ട് അതുണ്ടായിരുന്നു. എന്നാൽ, പാർട്ടി വലുതായതോടെ അത് നഷ്ടപ്പെട്ടു', എം. മുകുന്ദൻ പറഞ്ഞു.

എം. മുകുന്ദന്റെ വാക്കുകൾ:

സി.പി.ഐയിലാണ് ആദർശശുദ്ധിയുള്ളത്. പ്രത്യേകിച്ചും അടുത്തകാലത്തുള്ള അവരുടെ നിലപാടുകൾ ഒക്കെ, പിഎംശ്രീ പോലുള്ള നിലപാടുകൾ... പിന്നെ അവർ പ്രധാനമായിട്ടും അവരുടെ ഭാഷ, ശരീരഭാഷ അതൊക്കെ ഉണ്ടല്ലോ, അത് എനിക്ക് വളരെ സ്വീകാര്യമായി തോന്നുന്നു. ഒരു ശുദ്ധിയുണ്ട് അവർക്ക്. അത് നഷ്ടപ്പെടാതിരിക്കട്ടെ എന്നാണ് എന്റെ പ്രാർത്ഥന.

പണ്ട് സി.പി.എമ്മിനും ഉണ്ടായിരുന്നു ആ ഒരു ശുദ്ധി. പക്ഷേ, പാർട്ടി വലുതായപ്പോഴാണ് ആ ശുദ്ധി കുറച്ചൊക്കെ നഷ്ടപ്പെട്ടുപോയത്. എനിക്ക് തോന്നുന്നു ഒന്നും വലുതാകാൻ പാടില്ല. വലുതാകുമ്പോഴാണ് പ്രശ്നം വരുന്നത്. എല്ലാവരും അങ്ങനെയാണ്. എല്ലാ പ്രത്യയശാസ്ത്രങ്ങളും എല്ലാ പാർട്ടികളും നേതാക്കൾ പോലും അവർ ചെറുതാകുമ്പോൾ പ്രശ്നം ഉണ്ടാവില്ല. അവർ വലുതാകുമ്പോഴാണ്... എം. മുകുന്ദൻ പറഞ്ഞു.