കൊച്ചി: മുഖ്യമന്ത്രി പിണറായൻ്റെ ‘ഡാഷ് മോനെ രേവന്തേ’ പരാമർശം വീട്ടിൽ പോയി പറഞ്ഞാൽ മതിയെന്ന് ഹൈബി ഈഡൻ എം.പി. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് ഉണ്ടായത് രാഷ്ട്രീയ മര്യാദകൾക്ക് നിരക്കാത്ത പ്രതികരണമെന്ന് അദ്ദേഹം പറഞ്ഞു.

To advertise here,

‘തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ അദ്ദേഹം നടത്തിയ ‘ഡാഷ് മോനെ’ എന്ന പരാമർശം ഒരു ഭരണാധികാരിക്ക് ഒട്ടും ചേർന്നതല്ല. വർഗീയതയ്ക്കും അഴിമതിയ്ക്കുമെതിരെ ജനപക്ഷത്തുനിന്ന് പോരാടി ജനവിധിയിലൂടെ അധികാരത്തിൽ വന്ന ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയെ ഇത്തരത്തിൽ തരംതാഴ്ന്ന പദപ്രയോഗങ്ങൾ കൊണ്ട് നേരിടുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്’, ഹൈബി ഈഡൻ പറഞ്ഞു.

വിട്ടുമാറാത്ത അസഹിഷ്ണുതയാണ് പിണറായി വിജയന്റെ മുഖമുദ്ര. തനിക്ക് ഹിതമല്ലാത്തത് പറയുന്നവരെയും പ്രവർത്തിക്കുന്നവരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നത് സി.പി.എമ്മിന്റെ ശൈലിയായി മാറിയിരിക്കുന്നു. മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിയോട് പുലർത്തേണ്ട പ്രാഥമികമായ ബഹുമാനംപോലും മറന്നുകൊണ്ട് സംസാരിക്കുന്നത് കേരളത്തിന്റെ അന്തസ്സിനും വിഘാതമാണ്. തെലങ്കാനയിൽ ബി.ജെ.പി-ബി.ആർ.എസ് അവിശുദ്ധ കൂട്ടുകെട്ടിനെ തകർത്തെറിഞ്ഞാണ് രേവന്ത് റെഡ്ഡി അധികാരത്തിൽ വന്നത്. കോൺഗ്രസ് നടത്തുന്ന ഈ പോരാട്ടം ബി.ജെ.പിയെ സഹായിക്കുന്ന സി.പി.എമ്മിന് ഉൾക്കൊള്ളാൻ കഴിയില്ലെന്നും ഹൈബി ഈഡൻ പറഞ്ഞു.