കോഴിക്കോട്: പ്രശസ്ത നാടകപ്രവര്‍ത്തകന്‍ എ. ശാന്തകുമാറിന്റെ അനുസ്മരണത്തിനായി പുരോഗമനകലാസാഹിത്യസംഘം സംഘടിപ്പിച്ച പരിപാടിയില്‍ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന നടന്‍ ഹരീഷ് പേരടിയെ സംഘാടകര്‍ അവസാന മണിക്കൂറുകളില്‍ വിലക്കി. ഹരീഷിന് പകരം നടന്‍ സുധീഷാണ് കോഴിക്കോട് ടൗണ്‍ഹാളില്‍ പരിപാടി ഉദ്ഘാടനംചെയ്തത്.

To advertise here,

പരിപാടിയില്‍ പങ്കെടുക്കാനായി കോയമ്പത്തൂരിലെ സിനിമാ ലൊക്കേഷനില്‍നിന്ന് അനുവാദം ചോദിച്ചു കോഴിക്കോട്ടേക്ക് വരും വഴിയാണ്, പങ്കെടുക്കാതിരിക്കുന്നതാണ് നല്ലതെന്ന് സംഘാടകര്‍ ഹരീഷിനെ അറിയിച്ചത്. പ്രത്യേകരാഷ്ട്രീയ സാഹചര്യത്തില്‍ ഹരീഷ് പങ്കെടുക്കാതിരിക്കുന്നതാണ് നല്ലതെന്നാണ് പറഞ്ഞതെന്ന് ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കറുത്ത മാസ്‌ക് വിലക്കിയതുള്‍പ്പെടെ ഒട്ടേറെ കാര്യങ്ങളില്‍ ഹരീഷ് ഈയിടെ സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. ഇതാവാം പുരോഗമന കലാസാഹിത്യസംഘം അദ്ദേഹത്തെ പരിപാടിയില്‍നിന്ന് മാറ്റിനിര്‍ത്താന്‍ കാരണമെന്ന് കരുതപ്പെടുന്നു.

തലേന്നുരാത്രികൂടി സംഘാടകര്‍ തന്നെവിളിച്ച് പരിപാടിയില്‍ പങ്കെടുക്കുന്നകാര്യം ഉറപ്പാക്കിയിരുന്നുവെന്ന് ഹരീഷ് ഫെയ്‌സ്ബുക്കിലെ കുറിപ്പില്‍ പറഞ്ഞു. നിന്റെ ഓര്‍മകളുടെ സംഗമത്തില്‍ ഞാന്‍ ഒരു തടസ്സമാണെങ്കില്‍ അതില്‍നിന്ന് മാറി നില്‍ക്കുകയെന്നതാണ് എനിക്ക് നിനക്ക് തരാനുള്ള ഏറ്റവും വലിയ സ്‌നേഹമെന്നും നിന്നെയോര്‍ക്കാന്‍ എനിക്ക് ഒരു സംഘടനയുടെയും സൗജന്യം ആവശ്യമില്ലല്ലോ എന്നും ശാന്തനെ സംബോധന ചെയ്തുകൊണ്ടുള്ള കുറിപ്പില്‍ പറയുന്നു. ''ദാമേട്ടാ സത്യങ്ങള്‍ വിളിച്ചു പറയാന്‍ എനിക്കെന്റെ ചൂണ്ടുവിരല്‍ വേണം'' (നാടകം-പെരുംകൊല്ലന്‍) എന്ന ഉദ്ധരണിയോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.