തിരുവനന്തപുരം: നിയമസഭയിലെ യുഡിഎഫിന്റെ പ്രകടനം കണ്ടപ്പോള്‍ കലിയുഗത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്ന് തോന്നിപ്പോയെന്ന് തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ. ഗുരുവായൂര്‍ ദേവസ്വത്തിന് ആയിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപമുണ്ടായിട്ടും ജീവനക്കാര്‍ക്ക് ഓണറേറിയമോ യാത്രാബത്തയോ കൊടുക്കുന്നില്ലെന്നത് വലിയ അതിശയമാണ്. അഴിമതിയെ പ്രോത്സാഹിപ്പിക്കുകയാണ് ഇത് ചെയ്യുകയെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

To advertise here,

1978-ലാണ് ഗുരുവായൂര്‍ ദേവസ്വം ആക്ട് നിലവില്‍വന്നത്. 17 വര്‍ഷം മുന്‍പ് താന്‍ അവതരിപ്പിച്ച ഭേദഗതി ഇന്നുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല. ഇപ്പോള്‍ മന്ത്രി ഒരു വലിയ മാറ്റംവരുത്തി. ഇനിയും ഭേദഗതികള്‍ വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂര്‍ ദേവസ്വത്തിന്റെ നിക്ഷേപം മാത്രം 2,400 കോടിയിലധികമുണ്ട്. എന്നിട്ടും ദേവസ്വം അംഗങ്ങള്‍ക്ക് ഓണറേറിയമോ സിറ്റിങ് ഫീസോ കൊടുക്കുന്നില്ലെന്നത് വലിയ അതിശയമാണ്. ഉച്ചയ്ക്ക് ഒരു ചോറ് മാത്രമാണ് ആനുകൂല്യമായി കിട്ടുന്നത്. ബാക്കിയുള്ളതിനെല്ലാം സ്വയം ചെലവഴിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ദേവസ്വത്തിന്റെ കാര്യത്തില്‍ ശക്തമായ ഇടപെടല്‍ നടത്തുന്ന വ്യക്തിയാണ് മന്ത്രി വി.എന്‍. വാസവന്‍. 2019-ലെ സംഭവവുമായി ബന്ധപ്പെട്ട് അന്ന് മന്ത്രിയായിട്ടില്ലാത്ത വ്യക്തി രാജിവെയ്ക്കണമെന്ന് പറയുന്നത് ശരിയല്ല. സഭയിലെ യുഡിഎഫിന്റെ പ്രകടനം കണ്ടപ്പോള്‍ അതിശയമൊന്നും തോന്നിയില്ല. കലിയുഗത്തിലാണ് ജീവിക്കുന്നതെന്ന് തോന്നി. ഇങ്ങനെയുള്ള മനുഷ്യര്‍ എന്താണ് ചെയ്യുകയെന്ന് അറിയാന്‍ കഴിയില്ലെന്നാണ് പറയാറ്. അവര്‍ എന്തും ചെയ്യും. അതിന്റെ ഏറ്റവും വലിയ തെളിവാണ് സഭയില്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഏക പോംവഴി ഭഗവാനെ ആശ്രയിക്കുക എന്നതാണ്. ഏറ്റവും നല്ല യുഗവും കലിയുഗമാണ്. ഭഗവാനെ ആശ്രയിക്കാന്‍ ഇത്രമേല്‍ അനുകൂലമായ സാഹചര്യം വേറെ ഒരു കാലത്തിനില്ല. മനസ്സില്‍ത്തട്ടി നാരായണാ എന്നുവിളിച്ചാല്‍ നാരായണന്‍ കേള്‍ക്കുമെന്നാണ് വിശ്വാസം, തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു.