
കൊച്ചി: നാലാം ക്ലാസ് വിദ്യാര്‍ഥിയായ മകനെ തനിച്ചാക്കി കടന്നുകളഞ്ഞ് പിതാവ്. തൃപ്പൂണിത്തുറ എരൂര്‍ തൈക്കാട്ട് ദേവി ക്ഷേത്രത്തിന് സമീപം നായയെ വളര്‍ത്തി ജീവിച്ചിരുന്ന സുധീഷാണ് മകനേയും 26 നായ്ക്കളേയും വീട്ടില്‍ ഉപേക്ഷിച്ച് പോയത്. രണ്ടരദിവസം വീട്ടില്‍ തനിച്ച് കഴിഞ്ഞിരുന്ന കുട്ടി പോലീസിനെ വിളിക്കുകയായിരുന്നു. നായ്ക്കളെ അനധികൃതമായി വളര്‍ത്തിയതുമായി ബന്ധപ്പെട്ട് നഗരസഭ നോട്ടീസ് നല്‍കിയതിന് പിന്നാലെ നിയമനടപടി പേടിച്ചാണ് കടന്നുകളഞ്ഞതെന്നാണ് സൂചന. പോലീസ് എത്തി കുട്ടിയെ ബന്ധുക്കള്‍ക്ക് കൈമാറിയിട്ടുണ്ട്.
ഇക്കഴിഞ്ഞ 25ാം തീയതിയാണ് നാലാംക്ലാസുകാരനായ കുട്ടി പോലീസിനെ വിവരമറിയിക്കുന്നത്. ഇതോടെയാണ് സുധീഷ് മകനെ തനിച്ചാക്കി പോയ വിവരം പുറംലോകമറിയുന്നത്. കഴിഞ്ഞ ആറുമാസമായി എരൂര്‍ തൈക്കാട്ട് ദേവി ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുകയായിരുന്നു സുധീഷും മകനും. മുപ്പതിനായിരം മുതല്‍ അമ്പതിനായിരംവരെ വിലയുള്ള 26 നായ്ക്കളെയാണ് ഇവിടെ വളര്‍ത്തിയിരുന്നത്. നായകളെ വളര്‍ത്തുന്നതിനെതിരേ നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് പരിശോധന നടത്തിയ ശേഷം നഗരസഭ ആരോഗ്യവിഭാഗം നായ്ക്കളെ ഇവിടെനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു.
'ഇത്രയധികം നായ്കളെ വളര്‍ത്തുന്നതിനും അതിനെ ബ്രീഡ് ചെയ്യുന്നതിനും ലൈസന്‍സ് വേണം. എന്നാല്‍, യാതൊരുവിധ ലൈസന്‍സും ഇല്ലാതെയാണ് സുധീഷ് നായ്ക്കളെ വളര്‍ത്തിയിരുന്നത്. നായ്ക്കളെ വളര്‍ത്തുന്നനേത്തുടർന്ന് രൂക്ഷഗന്ധം ഉണ്ടായിരുന്നതിനാല്‍ നാട്ടുകാര്‍ ഇയാളോട് പരാതിപ്പെട്ടിരുന്നു. എന്നിട്ടും മാറ്റമില്ലാതായതോടെയാണ് നാട്ടുകാര്‍ നഗരസഭക്ക് പരാതിനല്‍കിയത്. തുടര്‍ന്നാണ് പരിശോധന നടത്തിയശേഷം നായ്ക്കളെ ഏഴ് ദിവസത്തിനകം ഇവിടെനിന്ന് മാറ്റണമെന്ന് വ്യക്തമാക്കി നഗരസഭ ഇയാള്‍ക്ക് നോട്ടീസ് നല്‍കിയത്. ഇതിന് പിന്നാലെയാണ് നാലാംക്ലാസുകാരനായ കുട്ടിയെ വീട്ടില്‍ തനിച്ചാക്കി ഇയാള്‍ കടന്നുകളഞ്ഞ്', കൗണ്‍സിലര്‍ പി.ബി. സതീശന്‍ പറഞ്ഞു.
സുധീഷിനെ കാണാനില്ലെന്ന് വ്യക്തമാക്കി ബന്ധുക്കളാരും പോലീസിനെ സമീപിച്ചിട്ടില്ല. അതേസമയം, കുട്ടിയെ പോലീസ് ബന്ധുക്കളെ ഏല്‍പ്പിച്ചതിന് തൊട്ടടുത്ത ദിവസം തൃപ്പൂണിത്തുറ അത്തച്ചമയം കാണാന്‍ സുധീഷ് ഗ്രൗണ്ടിലെത്തിയതായും വിവരമുണ്ട്. സുധീഷിന്റെ വാടകവീട്ടിലുണ്ടായിരുന്ന 26 നായ്ക്കളെ കൊച്ചി കണ്ടക്കടവിലെ ഷെല്‍റ്റര്‍ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്.
Content Highlights: A man in Kochi abandoned his 4th-grade son and 26 dogs after receiving notice from the municipality
Published: 28 Aug 2025, 12:54 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented