ന്യൂഡല്‍ഹി: മലബാര്‍ കലാപത്തിലെ പ്രധാനികളായ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാര്‍ എന്നിവരടക്കം ഇരുനൂറോളംപേരെ സ്വാതന്ത്ര്യസമരരക്തസാക്ഷിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയെന്ന വാര്‍ത്ത നിഷേധിച്ച് ഇന്ത്യന്‍ ചരിത്രഗവേഷണ കൗണ്‍സില്‍ (ഐ.സി.എച്ച്.ആര്‍.). ഈ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഐസിഎച്ച്ആര്‍ ഡയറക്ടര്‍ ഓംജി ഉപാധ്യായ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 

To advertise here,

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള തീരുമാനം ഇതുവരെ എടുത്തിട്ടില്ല. സ്വാതന്ത്ര്യസമര നിഘണ്ടു (18571947) അഞ്ചാം വാല്യത്തിലാണ് കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയുള്ളത്. ഇതില്‍നിന്ന് ചിലരെ ഒഴിവാക്കണമെന്ന ആവശ്യം ചരിത്ര ഗവേണണ കൗണ്‍സില്‍ യോഗത്തില്‍ ഉയര്‍ന്നിരുന്നു. തുടർന്ന് ഇക്കാര്യം പരിശോധിക്കുന്നതിന് ഒരു സമിതിയെ നിയോഗിച്ചിരുന്നു. 

മൂന്ന്-നാല് തവണ ഈ സമിതി യോഗം ചേര്‍ന്നു. തുടര്‍ന്ന് അവരുടെ റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സമിതിയുടെ റിപ്പോര്‍ട്ടിന് ഇതുവരെ ചരിത്ര ഗവേഷണ കൗണ്‍സില്‍ അംഗീകാരം നല്‍കിയിട്ടില്ല. ജൂണിലോ സപ്തംബറിലോ നടക്കുന്ന ജനറല്‍ കൗണ്‍സില്‍ യോഗം റിപ്പോര്‍ട്ട് പരിശോധിക്കും. തുടര്‍ന്ന് വിഷയത്തില്‍ തീരുമാനമെടുക്കുമെന്നും ഓംജി ഉപാധ്യായ പറഞ്ഞു.