കൊച്ചി: മനുഷ്യനെ മനുഷ്യനായി കാണണമെന്നും വസ്ത്രത്തിൻ്റെയോ നിറത്തിൻ്റെയോ പേരിൽ ആരെയും വിലയിരുത്തരുതെന്നും ദയാബായി. പത്ത് വർഷം മുമ്പ് ആലുവ റെയിൽവേസ്റ്റേഷന് സമീപത്ത് വെച്ച് ബസിൽ യാത്ര ചെയ്യുകയായിരുന്ന ദയാബായിയെ അസഭ്യം പറയുകയും നിർബന്ധിച്ച് റോഡിലിറക്കി വിടുകയും ചെയ്ത കേസിൽ മോശമായി പെരുമാറിയ കണ്ടക്ടർക്ക് ആലുവ കോടതിയിൽ നേരിട്ടെത്തി മാപ്പ് നൽകിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.
2015 ഡിസംബറിൽ തൃശ്ശൂരിൽ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന ദയാബായിയെ ആലുവ റെയിൽവേ സ്റ്റേഷനു സമീപം ബസിൽവെച്ച് അസഭ്യം പറയുകയും നിർബന്ധിച്ച് റോഡിലിറക്കി വിടുകയായിരുന്നുവെന്നുമാണ് പരാതി. അന്ന് സംഭവമറിഞ്ഞ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇടപെടുകയും കണ്ടക്ടർക്കെതിരെ സസ്പെൻഷൻ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ദയാബായി തന്നെ ഇടപെട്ട് അത് പിൻവലിപ്പിക്കുകയും ചെയ്തിരുന്നു.
"തനിക്ക് ആരോടും പരാതിയില്ല. മോശമായി പെരുമാറിയ സംഭവത്തിൽ ആദ്യം തന്നെ ഇയാൾക്ക് മാപ്പ് നൽകിയതാണ്. മനുഷ്യനെ മനുഷ്യനായി കാണണം. വസ്ത്രത്തിൻ്റെയോ നിറത്തിൻ്റെയോ പേരിൽ ആരെയും വിലയിരുത്തരുത്". അത്തരം പ്രവണതകൾ ഉള്ളവർക്കുള്ള മുന്നറിയിപ്പാകട്ടെ ഈ സംഭവമെന്ന് ദയാബായി പറഞ്ഞു.
കേസിലെ എതിർകക്ഷിയും അന്ന് വടക്കേഞ്ചേരി ഡിപ്പോയിലെ ബസിന്റെ കണ്ടക്ടറുമായിരുന്ന ഷൈലൻ, ഡ്രൈവർ യൂസഫ് എന്നിവരും കോടതിയിൽ എത്തിയിരുന്നു. ഇവർക്കെതിരേ സ്ത്രീത്വത്തെ അപമാനിച്ചതിനും അസഭ്യം പറഞ്ഞതിനും ആയിരുന്നു കേസെടുത്തിരുന്നത്. അതേസമയം കേസ് അവസാനിപ്പിക്കേണ്ട നടപടിക്രമങ്ങളുടെ ഭാഗമായാണ് കഴിഞ്ഞ ദിവസം അവർ നേരിട്ട് എത്തിയത്.
Content Highlights: Dayabai Forgives Bus Conductor
Published: 24 Jan 2025, 03:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented