ന്യൂഡല്‍ഹി: പാര്‍ട്ടികോണ്‍ഗ്രസ് തുടങ്ങാനിരിക്കെ, ചോര്‍ന്നുപോകുന്ന പാര്‍ട്ടിയുടെ കരുത്ത് വീണ്ടെടുക്കലാകും സിപിഎം നേരിടുന്ന പ്രധാന വെല്ലുവിളി. കണ്ണൂരിലെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഭൂരിഭാഗവും പാര്‍ട്ടിയുടെ സ്വതന്ത്രശേഷി വീണ്ടെടുക്കുന്നതിനുള്ള ചര്‍ച്ചയ്ക്കായി മാറ്റിയെങ്കിലും വേണ്ടത്ര മാറ്റമുണ്ടാക്കാനായില്ലെന്നാണ് സിപിഎം നിരീക്ഷണം. മധുരയില്‍ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഏപ്രില്‍ ഒന്നിന് പതാക ഉയരും. 

To advertise here,

കഴിഞ്ഞ കണ്ണൂര്‍ പാര്‍ട്ടികോണ്‍ഗ്രസിലെടുത്ത തീരുമാനങ്ങളില്‍ പലതും നടപ്പാക്കുന്നതിലടക്കം വീഴ്ചയുണ്ടായെന്ന സ്വയംവിമര്‍ശനമാണ് മധുര പാര്‍ട്ടി കോണ്‍ഗ്രസിനുള്ള കരട് രാഷ്ട്രീയ അവലോകനരേഖയില്‍ നടത്തുന്നത്. പാര്‍ട്ടിയുടെ കരുത്ത് വീണ്ടെടുക്കലില്‍ കാര്യമായ ചര്‍ച്ചനടക്കുമെന്ന് കരട് അവലോകനരേഖ വ്യക്തമാക്കി.

'2002-ല്‍ ഹൈദരാബാദില്‍ നടന്ന പാര്‍ട്ടികോണ്‍ഗ്രസ് വിലയിരുത്തിയത് പാര്‍ട്ടിയുടെ ബഹുജനാടിത്തറയും കരുത്തും മുരടിച്ചുനില്‍ക്കുന്നുവെന്നാണ്. പശ്ചിമബംഗാളിലെയും ത്രിപുരയിലെയും ബഹുജനാടിത്തറ തകര്‍ന്നതോടെ, സ്ഥിതി ഗുരുതരമായി. തകര്‍ച്ചയെന്നത് പൊതുസ്വഭാവമായി'- കരട് അവലോകനരേഖ ചൂണ്ടിക്കാട്ടി.

സ്വയംവിമര്‍ശനമായി കാണുന്നത്:

*വര്‍ഗ, ബഹുജന സമരങ്ങള്‍ കഴിഞ്ഞ മൂന്നുവര്‍ഷം വലിയ തോതില്‍ വളര്‍ത്തിയെടുക്കാനായിട്ടില്ല.
*പാര്‍ലമെന്ററി വ്യാമോഹം പാര്‍ട്ടിയുടെ അടിസ്ഥാനസ്വഭാവത്തെ ബാധിച്ചു.
*ഹിന്ദുത്വ വര്‍ഗീയശക്തികള്‍ക്കെതിരായ പ്രചാരണമേറ്റെടുക്കാനുള്ള കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിലെ ആഹ്വാനം സ്ഥിരം കണ്‍വെന്‍ഷനുകളിലും പ്രചാരണപരിപാടികളിലും ഒതുങ്ങി.
*ഗ്രാമീണമേഖലയിലെ തൊഴിലാളികള്‍ക്കിടയില്‍ യൂണിയന്‍ രൂപവത്കരിക്കണമെന്ന കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിലെ തീരുമാനം പാലിക്കപ്പെട്ടില്ല.
* ഗ്രാമീണ കര്‍ഷക, കര്‍ഷകത്തൊഴിലാളി, ദരിദ്ര ജനവിഭാഗങ്ങളുടെ ഐക്യനിര കെട്ടിപ്പടുക്കണം.

സ്വത്വരാഷ്ട്രീയത്തിന്റെ ഭിന്ന വകഭേദങ്ങള്‍ പശ്ചിമബംഗാളിലും ത്രിപുരയിലും ബഹുജനാടിത്തറയെ തകര്‍ത്തതുപോലെ കേരളത്തിലും അതിന്റെ ഭീഷണി ബാധിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് സിപിഎം കരട് അവലോകനരേഖ വ്യക്തമാക്കി.