കോഴിക്കോട്: തടമ്പാട്ടുതാഴം ഡിവിഷനില്‍ നിന്നും ജയിച്ച ഒ. സദാശിവന്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ മേയറായേക്കും. കോട്ടൂളി ഡിവിഷനില്‍ നിന്നും വിജയിച്ച എസ് ജയശ്രീ ഡെപ്യൂട്ടി മേയറാവും. നിലവിലുള്ള ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഡോ. എസ്. ജയശ്രീ. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.

To advertise here,

സിപിഎം കോഴിക്കോട് നോര്‍ത്ത് ഏരിയാ കമ്മറ്റി അംഗമാണ് സദാശിവൻ. മേയർ തിരഞ്ഞെടുപ്പ്  സംബന്ധിച്ച തീരുമാനം സദാശിവനെ പാര്‍ട്ടി അറിയിച്ചതായാണ് വിവരം. തിരുവനന്തപുരത്ത് നിന്നോ വ്യാഴാഴ്ച കോഴിക്കോട്ട് ചേരുന്ന എല്‍ഡിഎഫ് യോഗത്തിലോ ആവും ഔദ്യോഗിക തീരുമാനം അറിയിക്കുക.

സദാശിവനും ഡോ. ജയശ്രീക്കും പുറമെ ബേപ്പൂര്‍ പോര്‍ട്ട് വാര്‍ഡില്‍ നിന്നുള്ള പി. രാജീവിന്റെ പേരും സംസ്ഥാന കമ്മിറ്റിയുടെ പരിഗണനയിലുണ്ടായിരുന്നു. കോര്‍പ്പറേഷനില്‍ നിലവിലെ ഡെപ്യൂട്ടി മേയറും ഇത്തവണത്തെ സി.പി.എമ്മിന്റെ മേയര്‍ സ്ഥാനാര്‍ഥിയുമായ സി.പി.മുസാഫര്‍ അഹമ്മദിന്റെ തോല്‍വിയെ തുടർന്നാണ് പുതിയ ആളെ കണ്ടുപിടിക്കേണ്ടിവന്നത്. മീഞ്ചന്ത വാർഡിൽ മുസാഫറിന്റെ തോൽവി പാര്‍ട്ടിയ്ക്ക് വലിയ ആഘാതമുണ്ടാക്കിയിരുന്നു. വലിയങ്ങാടിയില്‍ നിന്നുള്ള കൗണ്‍സിലറായ യുഡിഎഫ് സ്ഥാനാര്‍ഥി എസ്‌കെ അബൂബക്കറാണ് അട്ടിമറി വിജയം നേടിയത്. എസ്കെ അബൂബക്കര്‍ യുഡിഎഫില്‍ നിന്നും മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കും.

നിലവിൽ എൽഡി എഫിന് കൗൺസിലിൽ ഇടതുമുന്നണിക്ക് കേവല ഭൂരിപക്ഷമില്ല. 76 അംഗ കൗൺസിലിൽ എൽഡി എഫിന് 34 ഉം യുഡിഎഫിന് 26 ഉം എൻഡിഎയ്ക്ക് 13 ഉം സീറ്റ് വീതമാണുള്ളത്.