കണ്ണൂർ: പാലത്തായി പീഡനക്കേസുമായി ബന്ധപ്പെട്ട് വർഗീയ പരാമർശവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. ഹരീന്ദ്രൻ. പ്രതി ഹിന്ദു ആയതിനാലാണ് മുസ്ലിം ലീഗും എസ്ഡിപിഐയും പ്രശ്നത്തിൽ ഇടപെട്ടത്. ഉസ്താദുമാർ കുട്ടികളെ പീഡിപ്പിക്കുന്ന സംഭവങ്ങളിൽ പ്രതിഷേധമില്ലെന്നും പി. ഹരീന്ദ്രൻ പറഞ്ഞു.

To advertise here,

"കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരേ പ്രചാരണം നടത്തുന്നത് അടിസ്ഥാനമില്ലാതെയാണ്. കേരളത്തിൽ ഉസ്താദുമാർ പീഡിപ്പിച്ച എത്ര പെൺകുട്ടികളുടേയും ആൺകുട്ടികളുടേയും വാർത്ത നമ്മൾ കണ്ടിട്ടുണ്ട്. ഏത് ഉസ്താദ് പീഡിപ്പിച്ച കേസാണ് ഇവിടെ ഇത്രയും വിവാദമായിട്ടുള്ളത്. ആ കേസിൽ എന്ത് സംഭവിച്ചു എന്ന് ചർച്ച ചെയ്തിട്ടുണ്ടോ? നിങ്ങളുടെ പ്രശ്നം പീഡിപ്പിക്കപ്പെട്ടു എന്നുള്ളതല്ല. പീഡിപ്പിച്ചത് ഹിന്ദുവാണ്, പീഡിപ്പിക്കപ്പെട്ടത് മുസ്ലിം പെൺകുട്ടിയാണ്. ആ ഒരൊറ്റ ചിന്ത മാത്രമാണ് എസ്ഡിപിഐയുടേയും മുസ്ലിം ലീഗിന്റെയും ചിന്ത", പി. ഹരീന്ദ്രൻ പറഞ്ഞു. ഇരയുടെ മതമോ ജാതിയോ നോക്കാതെ ഇരക്കൊപ്പം സിപിഎം നിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാലത്തായി പീഡനക്കേസിൽ കുറ്റക്കാരനെന്ന് കോടതി വിധിച്ച ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജനുമായി ബന്ധപ്പെട്ട് വലിയ വിവാദമാണ് സാമൂഹികമാധ്യമങ്ങളിൽ അടക്കം ഉയരുന്നത്. കേസിൽ തുടക്കത്തിൽ സിപിഎം ഇടപെട്ടില്ല എന്ന ആരോപണം ശക്തമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുസ്ലിം ലീഗും എസ്ഡിപിഐയും രംഗത്തെത്തിയിരുന്നു. ഇതിനുള്ള മറുപടിയെന്നോണമാണ് പി. ഹരീന്ദ്രന്റെ പ്രസ്താവന. ഹരീന്ദ്രന്റെ പരാമർശത്തിനെതിരേ രൂക്ഷ വിമർശമാണ് ഉയരുന്നത്. മുസ്ലിം വിരുദ്ധപരാമർശമാണ് ഹരീന്ദ്രൻ നടത്തിയിരിക്കുന്നതെന്ന് മുസ്ലിം ലീഗ് ആരോപിച്ചു.