തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്ക് കടക്കേണ്ടതിനാൽ ഈ മാസത്തോടെ കോൺഗ്രസ് പുനഃസംഘടന പൂർത്തിയാക്കാൻ നേതൃത്വം. കെപിസിസി വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ എന്നിവരെ ഉടൻ നിശ്ചയിക്കും. ജില്ലാപ്രസിഡന്റുമാരെ മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.

To advertise here,

എഐസിസി നടത്തിയ പരിശോധനയിൽ കണ്ണൂർ, കോഴിക്കോട്, മലപ്പുറം, എറണാകുളം ജില്ലകളിലെ പ്രവർത്തനമേ മികച്ചതായി കണ്ടെത്തിയിട്ടുള്ളൂ. അതിനാൽ, തിരഞ്ഞെടുപ്പിനുമുൻപ്‌ ജില്ലകളിലും പുതിയ സംഘടനാസംവിധാനം ഒരുക്കണമെന്നാണ് എഐസിസിക്ക് ലഭിച്ചിട്ടുള്ള റിപ്പോർട്ട്.

തിരഞ്ഞെടുപ്പിനുള്ള ഒരുക്കം സംബന്ധിച്ച് ഒരു പദ്ധതിരേഖ കോൺഗ്രസ് തയ്യാറാക്കിയിട്ടുണ്ട്. ഇത് നടപ്പാക്കുന്നതിന് പ്രത്യേകം ചുമതലക്കാരെ നിശ്ചയിക്കും. യുവനിരയെ ഇതിനായി നിയോഗിക്കണമെന്നാണ് നേതൃത്വം കണക്കാക്കുന്നത്. നിയമസഭയിലേക്ക് ജയിക്കുമെന്ന് കണക്കാക്കുന്ന മണ്ഡലങ്ങളിലെ തദ്ദേശതലത്തിലുള്ള പ്രവർത്തനം പ്രത്യേകമായാണ് കണക്കാക്കുന്നത്.

സാമൂഹികമാധ്യമങ്ങളിലെ ഇടപെടൽ, പ്രാദേശിക പ്രശ്നങ്ങളറിഞ്ഞ് ജനങ്ങൾക്കൊപ്പം നിൽക്കുക, സർക്കാരിന്റെ വീഴ്ചകൾ ബോധ്യപ്പെടുത്തുക എന്നിവയെല്ലാം ആദ്യഘട്ട പ്രവർത്തനത്തിൽത്തന്നെ ഉൾപ്പെടുത്തേണ്ടതാണെന്നാണ് കർമപദ്ധതിയിലുള്ളത്. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് വിദഗ്ധരുടെ സഹായത്തോടെയാണ് കർമപരിപാടി തയ്യാറാക്കിയിട്ടുള്ളത്.

കെപിസിസി നേതൃത്വമാറ്റത്തിനുപിന്നാലെ സ്ഥാനംനഷ്ടമായ എം.എം. ഹസന് പുതിയ ചുമതല നൽകാൻ ധാരണ. യുഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് അപ്രതീക്ഷിതമായാണ് ഹസനെ മാറ്റിയത്. ദേശീയനേതൃത്വത്തിന്റെ തീരുമാനം ഹസൻ പരിഭവമില്ലാതെ അംഗീകരിക്കുകയായിരുന്നു. ഇതോടെയാണ്, അദ്ദേഹത്തിന് ഉചിതമായ ചുമതല നൽകി നേതൃത്വത്തിന്റെ ഭാഗമാക്കാൻ തീരുമാനിച്ചത്. എന്തുപദവി എന്നത് കെപിസിസി പ്രസിഡന്റിന്റെയും സഹഭാരവാഹികളുടെയും ചുമതല ഏൽക്കലിനുശേഷമാകും തീരുമാനിക്കുക.