
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദുവുമായുണ്ടായ തര്‍ക്കത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കും ക്ലീന്‍ ചിറ്റ്. യദുവിന്റെ പരാതിയില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് മേയര്‍ക്കും എംഎല്‍എയ്ക്കും എതിരേ തെളിവില്ലെന്ന് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സച്ചിന്‍ ദേവ് എംഎല്‍എ ബസ്സില്‍ അതിക്രമിച്ച് കയറിയതിനും അസഭ്യം പറഞ്ഞതിനും തെളിവില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പരാതിയില്‍ പോലീസ് അന്വേഷണം കോടതി നിരീക്ഷണത്തില്‍ നടത്തണമെന്നാവശ്യപ്പെട്ട് യദു ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഇത് പരിഗണിക്കുന്നതിന് മുന്‍പേ തന്നെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. യദുവിന്റെ ഹര്‍ജി പരിഗണിക്കുമ്പോള്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടിലാണ് മേയർക്കും എംഎല്‍എയ്ക്കുമെതിരേയുള്ള രണ്ട് കുറ്റങ്ങളും ഒഴിവാക്കിയിട്ടുള്ളത്. സച്ചിന്‍ ദേവ് എംഎല്‍എ ബസ്സില്‍ അതിക്രമിച്ച് കയറി അസഭ്യം പറഞ്ഞുവെന്നായിരുന്നു യദുവിന്റെ പരാതി. എംഎല്‍എ ബസ്സില്‍ അതിക്രമിച്ചുകയറിയതിന് തെളിവ് കണ്ടെത്താനായില്ലെന്നും അതിനാല്‍ ഈ പരാതി നിലനില്‍ക്കില്ലെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
യദു ഓടിച്ചിരുന്ന ബസ്സിന്റെ ഡോര്‍ ഹൈഡ്രോളിക് സംവിധാനമുള്ളതാണ്. അത് തുറക്കണമെങ്കില്‍ ഡ്രൈവര്‍ വിചാരിക്കണം. ഈ ഡോര്‍ തുറന്നുകൊടുത്തതിന് ശേഷമാണ് സച്ചിന്‍ ദേവ് എംഎല്‍എ വാഹനത്തിനുള്ളില്‍ കയറിയത്. അത് അതിക്രമിച്ചുകടന്നുവെന്ന കുറ്റത്തിന്റെ പരിധിയില്‍ വരില്ലെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മേയര്‍ ആര്യ രാജേന്ദ്രനും സംഘവും തന്നെ അസഭ്യം പറഞ്ഞുവെന്നായിരുന്നു യദുവിന്റെ മറ്റൊരു പരാതി. എന്നാല്‍ മേയറും സംഘവും യദുവിനെ അസഭ്യം പറഞ്ഞതായി അവിടെയുണ്ടായിരുന്ന ദൃക്‌സാക്ഷികളും ബസ്സിലെ യാത്രക്കാരും മൊഴി നല്‍കിയിട്ടില്ല എന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ ജീവനക്കാരന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, തടഞ്ഞുവെക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ പരാതികളിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നതെന്നും പോലീസ് കോടതിയില്‍ അറിയിച്ചു. യദു പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ സ്ഥിരീകരിക്കണമെങ്കില്‍ ബസ്സിനുള്ളിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് ലഭിക്കേണ്ടതുണ്ട്. എന്നാല്‍ ഈ കാര്‍ഡ് കാണാനില്ല, ഇതില്‍ തമ്പാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയാണ്. നിലവില്‍ മേയറേയോ എംഎല്‍എയയോ അറസ്റ്റ് ചെയ്യാനുള്ള കുറ്റങ്ങള്‍ തെളിഞ്ഞിട്ടില്ലെന്നും പോലീസ് വ്യക്തമാക്കുന്നു. ഡ്രൈവര്‍ യദു റൂട്ട് മാറ്റിയാണ് ബസ് ഓടിച്ചതെന്നടക്കമുള്ള കാര്യങ്ങളും പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കോടതി നിര്‍ദേശ പ്രകാരമാണ് യദുവിന്റെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ 30ന് കോടതി വിധി പറയും. 2024 ഏപ്രില്‍ 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ യദു ലൈംഗിക ചേഷ്ട കാണിച്ചതിന് മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ദേവും ബന്ധുക്കളും നടുറോഡില്‍ ബസ് തടഞ്ഞ് തര്‍ക്കമുണ്ടായിരുന്നു. സംഭവം വിവാദമായതിനു പിന്നാലെ തനിക്ക് നേരെ ലൈംഗിക ചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതിയില്‍ യദുവിനെതിരെ കേസുമെടുത്തു. വാഹനം തടഞ്ഞുനിര്‍ത്തി തന്റെ ജോലി തടസപ്പെടുത്തി എന്നതുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് യദു പരാതി നല്‍കിയത്.
Content Highlights: clean chit for mayor arya rajendran sachin dev mla in ksrtc driver dispute case
Published: 22 Oct 2024, 08:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented