പാലക്കാട്: ജില്ലയിലെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ കളക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം ബഹിഷ്‌കരിച്ച് ബി.ജെ.പി. യോഗത്തില്‍ നിന്ന് ബി.ജെ.പി നേതാക്കള്‍ ഇറങ്ങിപ്പോയി. യോഗം വെറും പ്രഹസനമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍ ആരോപിച്ചു. 

To advertise here,

സമാധാന അന്തരീക്ഷം തകര്‍ക്കുന്ന ഒരു നിലപാടും ബിജെപിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് നേതാക്കള്‍ പറഞ്ഞു. സഞ്ജിത്ത് കൊലപാതകക്കേസിലെ എല്ലാ പ്രതികളേയും ഇനിയും പിടികൂടിയിട്ടില്ല. ശനിയാഴ്ച ഉണ്ടായ ശ്രീനിവാസിന്റെ കൊലപാതകത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം പോലീസിനാണ്. 

ആക്രമണസാധ്യതയുണ്ടായിട്ടും ഒരു നടപടിയും പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. ഇതാണ് യോഗം ബഹിഷ്‌കരിക്കാന്‍ കാരണം. പട്ടാപ്പകല്‍ നടന്ന കൊലപാതകമായിട്ടും ഒരു പ്രതിയെ പോലും ഇനിയും പിടികൂടാന്‍ പോലീസിന് കഴിഞ്ഞില്ലെന്നും ബിജെപി നേതാക്കള്‍ ആരോപിക്കുന്നു. 

ബിജെപി നേതാക്കള്‍ കൊലപ്പെട്ട കേസുകളില്‍ പ്രതികളെ പിടികൂടാതെ പോലീസ് ഇരുട്ടില്‍ തപ്പുന്നു. ഇതൊരു പ്രഹസന യോഗമാണെന്ന് തിരിച്ചറിഞ്ഞാണ് ഇറങ്ങിപ്പോയതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.