ന്യൂഡല്‍ഹി: 2025 വരെ ആലപ്പുഴയില്‍ താറാവ്, കോഴി വളര്‍ത്തലിന് നിരോധനം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. പക്ഷിപ്പനി വ്യാപകമായി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആലോചനയെന്ന് മന്ത്രി ജെ ചിഞ്ചുറാണി  പറഞ്ഞു. 

To advertise here,

'2025 മാര്‍ച്ച് വരെ തത്കാലം നിരോധനം കൊണ്ടുവരേണ്ടി വരും. ആലപ്പുഴയിലെ കര്‍ഷകരുമായും എംഎല്‍എമാരുമായും സംസാരിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട്' ചിഞ്ചു റാണി പറഞ്ഞു.

വൈറസിന്റെ ശക്തി കുറയുന്നത് വരെ നിയന്ത്രണങ്ങള്‍ വേണ്ടി വരും. ഇത് സംബന്ധിച്ച് കര്‍ഷകരുമായി ചര്‍ച്ച നടത്തിയെന്നും 32 സ്‌പോട്ടുകള്‍ വളരെ നിര്‍ണ്ണയാകമാണെന്നും ജെ ചിഞ്ചുറാണി കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ വ്യാപകമായ നിലയില്‍ പക്ഷിപ്പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യമാണ്. ആലപ്പുഴ കുട്ടനാട്, പത്തനംതിട്ട എന്നിവിടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. 

എല്ലാവര്‍ഷവും ദേശാടന പക്ഷികള്‍ വരുമ്പോള്‍ രോഗബാധ ഉണ്ടാകുന്നു. മുമ്പ് ഉള്ളതുപോലുള്ള വൈറസല്ല, ഇത്തവണ വേറെ വൈറസാണ് ഉണ്ടായത്. 

പറക്കുന്ന പക്ഷികളിലും വൈറസ് ബാധ ഉണ്ടായി. പക്ഷിപ്പനി സ്ഥിരീകരിക്കാന്‍ കേരളത്തില്‍ പുതിയ ലാബ് പാലോട് സ്ഥാപിക്കുന്നതിനെ കുറിച്ച് കേന്ദ്രത്തെ അറിയിച്ചുവെന്നും കേന്ദ്രം ആവശ്യം അംഗീകരിച്ചിട്ടുണ്ടെന്നും ജെ ചിഞ്ചുറാണി പറഞ്ഞു.

 പക്ഷിപ്പനിയില്‍ ഫണ്ടിങ് ക്യത്യമായി ലഭിക്കാത്ത സാഹചര്യമുണ്ട്. സംസ്ഥാനം ചിലവഴിച്ച തുക ഉടന്‍ നല്‍കണമെന്ന് കേന്ദ്രത്തോട്ട് ആവശ്യപ്പെട്ടുവെന്നും മന്ത്രി അറിയിച്ചു.