ന്യൂഡല്‍ഹി: സിപിഎമ്മിനെതിരായ വിമര്‍ശനങ്ങളിലുറച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.തന്റെ പരാമര്‍ശങ്ങള്‍ ഇടതുപക്ഷത്തെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍നിന്നുള്ള സ്വര്‍ണം പൊട്ടിക്കലിന്റെയും അധോലോക അഴിഞ്ഞാട്ടത്തിന്റെയും കഥകള്‍ ചെങ്കൊടിക്ക് അപമാനമാണെന്നായിരുന്നു ശനിയാഴ്ച പത്രക്കുറിപ്പിലൂടെ ബിനോയ് വിശ്വം പറഞ്ഞത്.

To advertise here,

ചെങ്കൊടിത്തണലില്‍ അധോലോക സംസ്‌കാരം വളരാന്‍ പാടില്ലെന്ന നിലപാട് സിപിഐക്കുണ്ടെന്നും സിപിഎമ്മിനും ആ നിലപാട് വേണമെന്നും ബിനോയ് വിശ്വം ഇന്ന് പത്രസമ്മേളനത്തില്‍ പറയുകയുണ്ടായി.
കേരളത്തിലെ ഇടതുപക്ഷത്തെ സ്‌നേഹിക്കുന്ന കാര്യമാണ് താന്‍ പറഞ്ഞത്. എല്‍ഡിഎഫ് ശക്തിപ്പെട്ടേ തീരൂ. എല്‍ഡിഎഫിനുമേല്‍ വിശ്വാസമര്‍പ്പിച്ച ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് മുന്നോട്ടുപോയെ പറ്റൂ. എല്‍ഡിഎഫിനെ ശക്തിപ്പെടുത്താന്‍വേണ്ടി ആവശ്യമായ തിരുത്തലുകള്‍ക്ക് വേണ്ടി സിപിഎമ്മും സിപിഐയും ശ്രമിക്കുന്ന വേളയില്‍ ശരിയായ കാഴ്ചപ്പാടാണ് തങ്ങള്‍ പറഞ്ഞത്. അതിനപ്പുറം അതിനെ വ്യാഖ്യാനിക്കേണ്ടതില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.

'ഒരാളെപറ്റിയും വ്യക്തിപരമായി ഞാന്‍ പറഞ്ഞിട്ടില്ല. ഇടതുപക്ഷത്തെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കുംവേണ്ടിയുള്ള വര്‍ത്താനമാണ് ഞാന്‍ പറഞ്ഞത്. സിപിഐയുടെ നയങ്ങള്‍ തീരുമാനിക്കുന്നത് പാര്‍ട്ടി ഫോറത്തിലാണ്. സ്വര്‍ണംപൊട്ടിക്കലിന്റെ കഥകള്‍, അധോലോക അഴിഞ്ഞാട്ടങ്ങള്‍ അത് ചെങ്കൊടിയുടെ മറവിലില്ല. കരുവള്ളൂരിലും ഒഞ്ചിയത്തുമടക്കം ഒരുപാട് മനുഷ്യര്‍ ചോര കൊടുത്ത് ഉണ്ടാക്കിയ പാര്‍ട്ടിയാണ്. ആ ചോരയുടെ നിറമാണ് ചെങ്കൊടിക്കുള്ളത്. അതിന്റെ കീഴില്‍ അധോലോക സംസ്കാരം വളരാന്‍ പാടില്ല എന്ന നിലപാട് സിപിഐക്കുണ്ട്. ആ നിലപാട് സിപിഎമ്മിനും ഉണ്ടാകണം' ബിനോയ് വിശ്വം വ്യക്തമാക്കി. തന്റെ പരാമര്‍ശങ്ങള്‍ രൂക്ഷമായ വിമര്‍ശനമല്ലെന്നും ഏറ്റവും സൗമ്യമായതും ഉചിതമായതുമായ ഭാഷയിലാണ് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിപിഐ എല്‍ഡിഎഫ് വിട്ടുവരണമെന്ന എം.എം.ഹസ്സന്റെ  പ്രസ്താവനയെ ചിരിച്ചുകൊണ്ട് തള്ളുന്നുവെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു. കേരളം കണ്ട മികച്ച മുഖ്യമന്ത്രി അച്യുതമേനോന്‍ ആണെന്നാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ബോധ്യം. അതിന്റെ അര്‍ഥം പിണറായി വിജയന്‍ മോശക്കാരന്‍ എന്നല്ലെന്നും വാര്‍ത്താസമ്മേളനത്തിനിടെ ബിനോയ് വിശ്വം പറഞ്ഞു.

ബിനോയ് വിശ്വം ശനിയാഴ്ച ഇറക്കിയ പത്രക്കുറിപ്പ്‌

കണ്ണൂരിൽനിന്നുള്ള വാർത്തകൾ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ബന്ധുക്കളെ ആകെ വേദനിപ്പിക്കുന്നതാണ്. കയ്യൂരിന്റെയും കരിവള്ളൂരിന്റെയും തില്ലങ്കേരിയുടെയും പാരമ്പര്യമുള്ള മണ്ണാണത്. അവിടെനിന്ന് സ്വർണം പൊട്ടിക്കുന്നതിന്റെയും അധോലോക അഴിഞ്ഞാട്ടത്തിന്റെയും കഥകൾ പുറത്തുവരുന്നത് ചെങ്കൊടിക്ക് അപമാനമാണ്.

സാമൂഹികമാധ്യമങ്ങളിൽ ഇടതുപക്ഷത്തിന്റെ രക്ഷകവേഷം കെട്ടുന്നവർ അധോലോകത്തിന്റെ കാര്യസ്ഥരാണെന്ന അറിവ് ഇടതുപക്ഷത്തിന്റെ ബന്ധുക്കൾക്ക് പൊറുക്കാവുന്നതല്ല. പ്രസ്ഥാനത്തിനേറ്റ തിരിച്ചടികളിൽ ഇത്തരക്കാരുടെ പങ്കുംചെറുതല്ല. ഇടതുപക്ഷം അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ മറന്നുവോയെന്ന് ചിന്തിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത് ഈ കൂട്ടരാണ്.

അവരിൽനിന്ന് ബോധപൂർവം അകൽച്ച പാലിച്ചേ ഇടതുപക്ഷത്തിന് ജനവിശ്വാസം വീണ്ടെടുത്ത് മുന്നേറാനാകൂ. ചീത്തപ്പണത്തിന്റെ ആജ്ഞാനുവർത്തികളായി മാറി അധോലോകത്തെ പിൻപറ്റുന്നവർ ഇടതുപക്ഷത്തെ ഒറ്റുകൊടുക്കുന്നവരാണ്. അവർക്ക് മാപ്പില്ലായെന്ന് പ്രഖ്യാപിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.

ജനങ്ങളുടെ വിചാരവികാരങ്ങളെയും വിശ്വാസങ്ങളെയും സി.പി.ഐ. എന്നും മാനിക്കും.