കൊല്ലം: കേരളത്തിൽ അനധികൃതമായി താമസിച്ച് വ്യാജരേഖകൾ ഉപയോഗിച്ച് ഹോട്ടൽ നടത്താൻ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ലൈസൻസ് വരെ സ്വന്തമാക്കി ബംഗ്ലാദേശികൾ. കൊല്ലം ജില്ലയിലെ നീണ്ടകരയിൽ രണ്ട് മാസത്തോളം ഇവർ ഹോട്ടൽ നടത്തിയിരുന്നു. ബംഗ്ലാദേശിലേക്ക് മുങ്ങിയ മുംതാസ് എന്ന വ്യക്തിയുടെ പേരിലായിരുന്നു ഹോട്ടൽ ലൈസൻസ് എടുത്തിരുന്നത്.
സംസ്ഥാനത്തെ പ്രധാന മത്സ്യബന്ധന തുറമുഖങ്ങളിലൊന്നായ നീണ്ടകര ഹാർബറിന് സമീപമാണ് ഇവർ ഹോട്ടൽ നടത്തിയിരുന്നത്. മുംതാസ് എന്ന വ്യക്തിക്ക് 2027 വരെ ഹോട്ടൽ നടത്താനുള്ള ലൈസൻസാണ് ഭക്ഷ്യസുരക്ഷാ വിഭാഗം നൽകിയിരുന്നത്. പശ്ചിമ ബംഗാൾ സ്വദേശികളാണെന്ന വ്യാജേനയാണ് ഇവർ നീണ്ടകരയിൽ കടമുറിക്കായി സമീപിച്ചതെന്ന് കടയുടമ മജീദ് വ്യക്തമാക്കി. ഏകദേശം രണ്ട് മാസത്തോളം ഇവിടെ കച്ചവടം നടത്തിയ ശേഷം ഇവർ മറ്റാരോടും പറയാതെ പെട്ടെന്ന് മുങ്ങുകയായിരുന്നുവെന്നും കടയുടമ പറഞ്ഞു.
പശ്ചിമ ബംഗാളിൽ നിന്നാണ് ഇവർ ആദ്യം വ്യാജ ആധാർ കാർഡുകൾ സംഘടിപ്പിച്ചത്. തുടർന്ന് കേരളത്തിലെത്തിയ സംഘം ചാലക്കുടിയിലും കരുനാഗപ്പള്ളിയിലുമായി താമസിച്ചു. ഇതിനിടയിൽ ബെംഗളൂരുവിലേക്ക് പോയി കേരളത്തിലെ മേൽവിലാസത്തിലുള്ള വ്യാജ തിരിച്ചറിയൽ രേഖകൾ സമ്പാദിച്ചു. ഈ രേഖകൾ ഉപയോഗിച്ചാണ് ഇവർ ഇന്ത്യൻ പൗരന്മാരായി കേരളത്തിൽ വിലസിയിരുന്നതും സർക്കാർ വകുപ്പുകളിൽ നിന്ന് ലൈസൻസുകൾ കരസ്ഥമാക്കിയതുമെന്നാണ് കണ്ടെത്തൽ.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സംസ്ഥാനത്ത് നിന്ന് കഴിഞ്ഞ കുറച്ച് നാളുകൾക്കുള്ളിൽ അപ്രത്യക്ഷരായ ഇതര സംസ്ഥാനക്കാരുടെ വിവരങ്ങൾ ഭീകരവാദ വിരുദ്ധ സ്ക്വാഡ് ശേഖരിച്ചു വരികയാണ്. ഇവർ നടത്തിയ ഹോട്ടലിനെ തൊഴിൽ വകുപ്പുമായി ബന്ധിപ്പിക്കാൻ നീക്കം നടന്ന സമയത്താണ് ഇവർ ഇവിടെ നിന്ന് മുങ്ങിയത്. കൊല്ലം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ താമസിച്ച ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി സുരക്ഷാ ഏജൻസികൾ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കൊട്ടാരക്കരയിൽ നിന്ന് പത്ത് ബംഗ്ലാദേശികളെ പോലീസ് പിടികൂടിയതോടെയാണ് സംസ്ഥാനത്തെ സുരക്ഷാ സംവിധാനങ്ങളിലെ ഈ വലിയ വീഴ്ച വെളിച്ചത്തായത്. പിടിയിലായ ബംഗ്ലാദേശ് പൗരരുടെ കൈവശം ഇന്ത്യൻ പൗരത്വം തെളിയിക്കുന്നതിനുള്ള എല്ലാവിധ വ്യാജരേഖകളും ഉണ്ടായിരുന്നു. കൊല്ലം ജില്ലയിലെ മേൽവിലാസത്തിലുള്ള ആധാർ കാർഡ്, പാൻ കാർഡ്, ഇലക്ഷൻ ഐഡന്റിറ്റി കാർഡ് എന്നിവയ്ക്ക് പുറമെ വ്യാജരേഖകൾ ഉപയോഗിച്ച് റേഷൻ കാർഡ് വരെ ഇവർ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ 13 വർഷത്തിലധികമായി ഇവർ കേരളത്തിൽ വിവിധയിടങ്ങളിൽ താമസിച്ച് വരികയാണെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇവർ ഇത്രയും കാലം എവിടെയൊക്കെ താമസിച്ചുവെന്നും എന്തൊക്കെ ജോലികൾ ചെയ്തുവെന്നും കണ്ടെത്തുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
Content Highlights: Illegal Bangladeshi nationals operated a hotel in Kollam using fake Aadhaar, PAN, and ration cards.
Published: 12 Jun 2026, 11:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented