മലപ്പുറം: അരീക്കോട്, ഊര്‍ങ്ങാട്ടിരിയില്‍ കിണറ്റില്‍ വീണ കാട്ടാന കരകയറി. 21 മണിക്കൂർ നീണ്ടുനിന്ന ദൗത്യത്തിനു ശേഷമാണ് ആനയെ കരകയറ്റാനായത്. ആനയെ കയറ്റാനായി കിണറിൻ്റെ ഒരു വശത്ത്  മണ്ണുമാന്തി പാത നിർമിച്ചിരുന്നു. അതുവഴി പുറത്തുവന്ന ആന കാട്ടിലേക്ക് തിരിച്ചുപോയി. വനംവകുപ്പിൻ്റെ 60 അംഗ ദൗത്യസംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. മയക്കുവെടിവെച്ച ശേഷം രക്ഷാപ്രവര്‍ത്തനം നടത്താമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും വെടിവെക്കാതെ തന്നെ ആനയെ കരയ്ക്ക് കയറ്റാന്‍ സാധിച്ചു. 

To advertise here,

കൂരങ്കല്ലില്‍ സണ്ണിയുടെ കൃഷിയിടത്തിലെ 25 അടി താഴ്ചയുള്ള കിണറ്റില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് കാട്ടാന അകപ്പെട്ടത്. പ്രദേശത്ത് കാട്ടാനശല്യം വ്യാപകമായി തുടരുന്നതിനിടെയാണ് കൃഷിയിടത്തിലെ കിണറ്റില്‍ ആന വീണത്. 

പതിവായി കാട്ടാന ശല്യമുള്ള പ്രദേശമാണിതെന്നാണ് നാട്ടുകാരുടെ പരാതി. ഏക്കര്‍ കണക്കിനു കൃഷിയാണ് കാട്ടാനകള്‍ നശിപ്പിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ ദിവസം രാത്രി കൃഷിയിടത്തില്‍ ഇറങ്ങിയ ആനയെ തുരത്തുന്നതിനിടയിലാണ്  കിണറ്റില്‍ അകപ്പെടുന്നത്.