പാലക്കാട്: പെട്ടി വിവാദത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നിലപാട് കടുപ്പിച്ചതോടെ വിഷയത്തിൽ പ്രതികരണം നടത്താതെ സംസ്ഥാന സമിതിയംഗം എൻ.എന്‍. കൃഷ്ണദാസ്. ഇന്നലത്തേത് ഇന്നലെ കഴിഞ്ഞെന്നും ഇനിയത് അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം പ്രതികരിച്ചു.

To advertise here,

പാലക്കാട് വികസന വിഷയങ്ങള്‍ ചര്‍ച്ചയാകണം. പാലക്കാടിന്റെ വികസനത്തിന് ഇടതു സര്‍ക്കാരിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു എം.എല്‍.എ വേണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും കൃഷ്ണദാസ് പറഞ്ഞു. 

പെട്ടിയുടെ പുറകെ പോകില്ലെന്നും വികസനമാണ് ചര്‍ച്ചയാകേണ്ടതെന്നുമായിരുന്നു കഴിഞ്ഞ ദിവസം കൃഷ്ണദാസ് പറഞ്ഞത്. എന്നാല്‍, പെട്ടിയും ചര്‍ച്ച ചെയ്യുമെന്നായിരുന്നു കൃഷ്ണദാസിന്റെ നിലപട് തള്ളിക്കൊണ്ട് സി.പി.എം ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബുവും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പറഞ്ഞത്. മാത്രമല്ല, താന്‍ പറയുന്നതാണ് പാര്‍ട്ടി നിലപാടന്നും എം.വി ഗോവിന്ദന്‍ ശനിയാഴ്ച രാവിലെ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് വിഷയത്തിൽ മറുപടി പറയുന്നതില്‍നിന്ന് എ.എന്‍ കൃഷ്ണദാസ് വിട്ടുനിന്നത്.