പൈക: കാനഡയിൽനിന്ന് അടുത്തിടെ നാട്ടിലെത്തിയ ഡോൺ ടോം ആമസോണിൽ ഓർഡർ ചെയ്തത് 56000 രൂപ വിലവരുന്ന ലാപ്‌ടോപ്പ്. പ്രതീക്ഷയോടെ കവർ തുറന്ന ഇദ്ദേഹത്തിന് കിട്ടിയത് ഒരു മാർബിൾകഷണവും പഴന്തുണിയും. മുൻകൂർ പണം നൽകിയ ഇദ്ദേഹം പരിഹാരംതേടി കമ്പനിയെ സമീപിച്ചെങ്കിലും അന്വേഷണം നടത്തി 23-നുശേഷം മറുപടി പറയാം എന്ന നിലപാടിലാണ് കമ്പനി അധികൃതർ.

To advertise here,

പൈക വട്ടന്താനം കരുനാട്ട് ഡോൺ ടോം നാട്ടിലെത്തിയപ്പോൾ വർക്ക് ഫ്രം ഹോമിന് ഉപകരിക്കുന്ന പ്രൊഫഷണൽ ലാപ്‌ടോപ്പായ ലെനോവ തിങ്ക്പാഡ് ഇ-14 ആണ് ആമസോണിൽ ഈ മാസം 12-ന്‌ ഓർഡർ ചെയ്തത്. ഫോൺ പേ വഴി തുകയും നൽകി. 18-ന് പായ്ക്കറ്റ് എത്തി. ഒ.ടി.പി. നൽകി ഇടപാടുകൾ തീർത്ത് ഡെലിവറി ഏജന്റ് മടങ്ങിയതിനുശേഷമാണ് കബളിപ്പിക്കപ്പെട്ട വിവരം മനസ്സിലാകുന്നത്. ഏജന്റിന്റെ മുൻപിൽ തുറന്ന് റീപ്ലേസ്‌മെന്റിന് ഓപ്ഷനില്ലാതെയാണ് പാഴ്‌സലെത്തിയത്.

ഗോപാൽ ഐ.ടി.സർവീസ് എന്ന കമ്പനിയാണ് പാഴ്‌സൽ ചെയ്തതെന്നാണ് കാണുന്നത്. തുടർന്ന് റിവ്യൂകമന്റുകൾ നോക്കിയപ്പോൾ മറ്റൊരാൾക്ക് ഇതേ അനുഭവമുണ്ടായെന്ന് മനസ്സിലായതായി ഡോൺ പറഞ്ഞു. ആമസോണിന്റെ പ്രതിനിധിയെ വിളിച്ചപ്പോൾ അന്വേഷണം നടത്താമെന്നും 23-നുശേഷം പരിഹാരം നിർദേശിക്കാമെന്നുമാണ് അറിയിച്ചത്. ഡോൺ പൊൻകുന്നം പോലീസിൽ പരാതി നൽകി.